ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മദ്യ സല്‍ക്കാരം കലാശിച്ചത് യുവാവിന്റെ ദുരൂഹ മരണത്തിൽ. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറിയടിച്ച പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സല്‍ക്കാരം. അതിനിടെയുണ്ടായ തര്‍ക്കത്തില്‍ സജീവിന് വീണു പരിക്കേറ്റു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സജീവ് ഇന്നലെ വൈകീട്ടോടെ മരിച്ചു.
വീടിന്റെ മണ്‍ തിട്ടയില്‍ നിന്നു ഒരു മീറ്റര്‍ താഴ്ചയുള്ള റബര്‍ തോട്ടത്തിലേക്കാണ് സജീവ് വീണത്. പിന്നാലെ ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. പിന്നാലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി ഒന്‍പതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ വച്ചായിരുന്നു മദ്യ സല്‍ക്കാരം.