വാതുവയ്പ്പുകാരനായ പിതാവിന്റെ ക്രിമിനല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത കേസില്‍ മുംബൈയിലെ ഫാഷൻ ഡിസൈനര്‍ അറസ്റ്റില്‍. അനിക്ഷ ജയ്സിന്ഘാനിയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കൈക്കൂലി വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അമൃത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിക്ഷയ്ക്കും വാതുവെപ്പുകാരനായ പിതാവ് അനില്‍ ജയ്സിന്ഘാനിക്കുമെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്തത്.
ഒളിവില്‍പോയ അനിലിനായി പൊലീസ് തിരച്ചില്‍ തുടരുന്നു.ഡിസൈനറായി അമൃത ഫഡ്നാവിസിനെ സമീപിച്ച ഇവര്‍ ഒരു കോടി വാഗ്ദാനം ചെയ്യുകയായിരുന്നു. മാതാവില്ലാത്തതടക്കം ചൂണ്ടിക്കാട്ടി സഹതാപം തേടിയായിരുന്നു ഇവരുടെ നീക്കം. അമൃത ഫഡ്നാവിസ് കേസ് കൊടുത്തതോടെയാണ് ഇവര്‍ക്കെതിരെ നിയമനടപടിയുണ്ടായത്.
ഫെബ്രുവരി 16ന് തന്റെ പിതാവ് ഒരു കേസില്‍ പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ രക്ഷിച്ചാല്‍ ഒരു കോടി രൂപ നല്‍കാമെന്നും അനിക്ഷ പറഞ്ഞതായി എഫ്ഐആറില്‍ പറയുന്നു. ശല്യം ചെയ്യല്‍ രൂക്ഷമായതോടെ അവരുടെ നമ്ബര്‍ ബ്ലോക്ക് ചെയ്തെന്നും ഫെബ്രുവരി 18 നും 19നും അജ്ഞാത നമ്ബറില്‍ നിന്ന് തനിക്ക് വിഡിയോ, ശബ്ദ സന്ദേശങ്ങള്‍ ലഭിച്ചെന്നും അമൃത പരാതിയില്‍ പറയുന്നു.
നിയമവിദ്യാര്‍ഥിയായ അനിക്ഷ താനെ ജില്ലയിലെ ഉല്‍ഹാസ് നഗറിലാണ് താമസിക്കുന്നത്. പിതാവായ അനിലിനെതിരെ വാതുവെപ്പ്, ഭീഷണിപ്പെടുത്തല്‍, വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മഹാരാഷ്ട്ര, ഗോവ, അസം എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ട്. ഇതിനെ തുടര്‍ന്നാണ് അനിക്ഷ പിതാവിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത്.
2009ല്‍ മുംബൈ ക്രൈംബ്രാഞ്ച് മുന്‍ ഡിസിപി അമര്‍ ജാദവിനെതിരെ ഉയര്‍ന്ന കേസിലാണ് ജയ്സിംഗാനിയുടെ പേര് പുറത്തുവന്നത്. കിക്കറ്റ് മത്സരങ്ങളില്‍ വാതുവെപ്പ് നടത്താന്‍ നിര്‍ബന്ധിച്ച് വാതുവെപ്പുകാരനായ അനിലിന്റെ ഭാര്യയെയും മക്കളെയും ബന്ദിയാക്കിയെന്നായിരുന്നു കേസ്. ഇതിനെ തുടര്‍ന്ന് ജാദവിനെ ആറ് വര്‍ഷത്തേക്ക് അവധിയില്‍ പ്രവേശിപ്പിക്കുകയും ശേഷം വിആര്‍എസ് എടുത്ത് പൊലീസ് സേനയില്‍ നിന്ന് പറഞ്ഞയക്കുകയും ചെയ്യുകയായിരുന്നു.