കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം പരിശോധന നടത്തുന്നു. കള്ളപ്പണ നിക്ഷേപം നടന്നുവെന്ന പരാതിയെ തുടർന്നാണ് ഇതെന്നാണു വിവരം. കൊച്ചിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്.
പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ തുടർന്നും പങ്കെടുക്കില്ലെന്നാണു വിവരം. റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും തലവേദനയായേക്കും.
ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു.