കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 14 സി.പി.എം. – ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ കേസ്. കരിങ്കൊടി, വധശ്രമം ഉൾപ്പെടെയുള്ള ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്. പഴയങ്ങാടി പോലീസാണ് കേസെടുത്തത്.
ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്നാണ് എഫ്.ഐ.ആർ. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് അക്രമണത്തിന് പിന്നിൽ. അക്രമം തടഞ്ഞവരേയും മർദിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആത്മഹത്യാസ്ക്വാഡായി എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും ഇനി ഒരു തരത്തിൽ ഉള്ള അക്രമവും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവ കേരള സദസ്സിന് നേരെ ഉണ്ടായത് ഭീകരവാദ ഭീകര പ്രവർത്തനമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. നടന്നത് പ്രതിഷേധമല്ല ഭീകരപ്രവർത്തനമാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്തൽ ആണ് ഉണ്ടായത്. നടന്നത് ജനാധിപത്യ പ്രതിഷേധം അല്ല. അക്രമ സ്വഭാവമാണ് യു.ഡി.എഫ്. കാണിക്കുന്നത്- ഇ.പി. ജയരാജൻ പറഞ്ഞു. കല്ലും വടിയും ആയി വരുമ്പോൾ ഗാന്ധിയൻ മനസ്സോടെ കണ്ട് നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാദിഖലി തങ്ങൾക്കും ഇ.പി. ജയരാജൻ മറുപടി പറഞ്ഞു. ‘ലീഗിൽ പല വെള്ളവും തിളയ്ക്കുന്നു. ചില വെളളം തിളച്ച് ശരിയുടെ പക്ഷത്ത് വരുന്നു. കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവ്’- ഇ.പി. ജയരാജൻ പറഞ്ഞു.