സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിൻറെ പരിശോധനയക്ക് പിന്നാലെ. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പിന്നാലെ മാര്‍ച്ച് അഞ്ചിന് പ്രകാശ് ജാവഡേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തി.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി. ജയരാജൻറെ അസാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെയാണ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തുന്നത്. ജയരാജന്‍ കണ്ണൂരില്‍ ജാഥയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇ.പി. ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കാണുന്ന ദിവസം ജനകീയപ്രതിരോധ ജാഥ തൃശ്ശൂരിലായിരുന്നു. ഇ.പി മാര്‍ച്ച് നാലിന് തൃശ്ശൂരില്‍ ജാഥയുടെ ആദ്യദിവസത്തെ സമാപന പൊതുസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇ.പി. ജയരാജൻറെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ളതുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിനെക്കുറിച്ച് സി.പി.എമ്മിനുള്ളില്‍ പരാതി ഉണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനായിരുന്നു വിമര്‍ശനമുന്നയിച്ചത്. പിന്നാലെ ഏപ്രില്‍ 15-ന് ഒപ്പുവെച്ച കരാറില്‍ റിസോര്‍ട്ടിൻറെ നടത്തിപ്പു ചുമതല ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖറിൻറെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റലിൻറെ കീഴിലുള്ള നിരാമയ റിട്രീറ്റ്‌സിന് കൈമാറി.