കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തില്‍ നിന്ന് 47 പേര്‍ക്കാണ് വോട്ടവകാശം. 41 ഔദ്യോഗിക അംഗങ്ങളും പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധി പട്ടികയിലുള്ള ആറ് പേരും 16 ക്ഷണിതാക്കളും അടങ്ങുന്നതാണ് പുതിയ പട്ടിക. നേരത്തെ 50 അംഗങ്ങള്‍ക്കും 15 അധിക അംഗങ്ങള്‍ക്കുമാണ് വോട്ടവകാശമുണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ള ആറ് എംപിമാരെ കൂടി പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെടുത്തി വലിയ പരാതിക്ക് സംസ്ഥാന നേതൃത്വം പരിഹാരം കണ്ടെത്തിയിരുന്നു. ഈ ആറ് പേരടക്കമുള്ള 47 പേര്‍ക്കാണ് വോട്ടവകാശം നല്‍കിയത്.
യുവജന, വനിത, പിന്നോക്ക പ്രാതിനിധ്യ മാനദണ്ഡങ്ങളെ എല്ലാം അട്ടിമറിച്ച് കടൽക്കിഴവന്മാരുടെയും സ്ഥിരം മുഖങ്ങളുടെയും കരാള ഹസ്തത്തിലാണ് കേരളത്തിലെ കോൺഗ്രസ് എന്ന് നിസംശയം പറയാം. അർഹമായ ഒരു പുതുമുഖ പ്രാധിനിത്യം പോലും പട്ടികയിൽ ഇല്ല. എ കെ ആന്റണിയും, ഉമ്മൻ ചാണ്ടിയും, വി എം സുധീരനും, കെസി ജോസഫും, മുല്ലപ്പള്ളി രാമചന്ദ്രനും, എം എം ഹസ്സനും ഉൾപ്പെടെ കാലഹരണപ്പെട്ട ഒരു തലമുറയും ആവശ്യത്തിലധികം അവസരങ്ങൾ ലഭിച്ച് ദീർഘകാലമായി കോൺഗ്രസ് നേതൃത്വത്തിൽ കടിച്ചു തൂങ്ങുന്ന ജോസഫ് വാഴക്കനും, എൻ വേണുഗോപാലും, പലപ്പോഴും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആക്ഷേപം കേട്ടിട്ടുള്ള ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും ഒക്കെയാണ് എഐസിസി അംഗങ്ങൾ.
കെ സുധാകരന്‍, വി ഡി സതീശന്‍, എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, കെ മുരളീധരന്‍, വി എം സുധീരന്‍, എം എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ടി എന്‍പ്രതാപന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, കെ ബാബു, എ പി അനില്‍ കുമാര്‍, ടി സിദ്ദിഖ്, ഷാഫി പറമ്ബില്‍, റോജി എം ജോണ്‍, സി ആര്‍ മഹേഷ്, പി ജെ കുര്യന്‍, കെ പി ധനപാലന്‍, കെ സി ജോസഫ്, പി കെ ജയലക്ഷ്മി, വി പി സജീന്ദ്രന്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, ഇ എം ആഗസ്തി, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, ശൂരനാട് രാജശേഖരന്‍, പത്മജ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്‌ന എന്നിവരാണ് വോട്ടവകാശം ലഭിച്ച ഔദ്യോഗിക അംഗങ്ങള്‍.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ജെബി മേത്തര്‍ എന്നിവരാണ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായ കേരള പ്രതിനിധികള്‍. തമ്ബാനൂര്‍ രവി, ടി യു രാധാകൃഷ്ണന്‍, പാലോട് രവി, കെ ജയന്ത്, എം ലിജു, നെയ്യാറ്റിന്‍കര സനല്‍, ജയ്‌സണ്‍ ജോസഫ്, ജോണ്‍സണ്‍ എബ്രഹാം, വി എസ്.വിജയരാഘവന്‍, ചെറിയാന്‍ ഫിലിപ്, എന്‍ വേണുഗോപാല്‍, അനില്‍ അക്കര, മാത്യു കുഴല്‍നാടന്‍, ആര്‍ ചന്ദ്രശേഖരന്‍, വി എ നാരായണന്‍, പി മുഹമ്മദ് കുഞ്ഞി എന്നിവരാണ് പട്ടികയിലെ അധിക അംഗങ്ങള്‍.
പ്ലീനറി സമ്മേളനത്തില്‍ മത്സരം നടക്കാനുള്ള സാധ്യത പരിഗണിച്ചാണ് കേരളത്തിന് അനുവദിച്ച 41 പേരില്‍ എഐസിസി കടുംപിടിത്തം പിടിച്ചത്. ഇതോടെ നിലവിലെ അംഗങ്ങളില്‍ ചിലരെ ഒഴിവാക്കണമെന്ന സ്ഥിതി വന്നു. ഇത് പരാതിക്ക് കാരണമായതോടെയാണ് നിലവിലെ പട്ടികയിലെ എംപിമാരില്‍ ചിലരെ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളാക്കിയത്. അതേസമയം പ്ലീനറി സമ്മേളനത്തിലുള്ള എഐസിസി അംഗങ്ങളെ പ്രഖ്യാപിച്ചതില്‍ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഐസിസി അംഗമായ കെ എം അഭിജിത്തിനെ ഇത്തവണ ഒഴിവാക്കി. കഴിഞ്ഞ പ്ലീനറി സമ്മേളനത്തില്‍ അഭിജിത്ത് പങ്കെടുത്തിരുന്നു. മുന്‍ ഡിസിസി അധ്യക്ഷന്‍ കെ സി അബുവിനേയും പരിഗണിച്ചില്ല. തമ്ബാനൂര്‍ രവിയെ ഉള്‍പ്പെടുത്തിയെങ്കിലും വോട്ടവകാശം ഇല്ല. ഒഴിവാക്കിയ എട്ട് പേരില്‍ മൂന്ന് പേരും വനിതകളാണ്. രണ്ട് എംപിമാര്‍ ഉള്‍പ്പെടെ പട്ടികയില്‍ ഏഴ് പേര്‍ മാത്രമാണുള്ളത്.