മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കോടി കാണിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് യൂത്ത് ഫ്രണ്ട് വാക്പോര്. മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെയാണ് എന്ന് യൂത്ത് ഫ്രണ്ട് മുന്നറിയിപ്പു നൽകി. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറു വാരിക്കുന്ന സുധാകരനിസം കണ്ടുനിൽക്കില്ലെന്നും യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞു നിൽക്കുന്ന ജനതയുടെ മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികളുടെ തലയിൽ തീ കോരിയിടാൻ യൂത്ത് കോൺഗ്രസ് പ്രാപ്തമാണെന്നാണ് യൂത്ത് കോൺഗ്രസ് തിരിച്ചടിച്ചത്. ജനവിരുദ്ധ നിലപാടുകൾ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനമെന്നും, നട്ടെല്ലിന് ഉറപ്പുള്ള കെ സുധാകരനെ കണ്ട് നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുള്ള പാർട്ടി ചെയർമാനെ ചുമക്കാൻ വിധിക്കപ്പെട്ടവർ അസൂയപ്പെട്ടിട്ട് കാര്യമില്ല എന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുക്കാല പ്രതികരിച്ചു.
ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിച്ച ബഡ്ജറ്റിൽ തന്നെ പൊതുജന ക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട പൊതു ഖജനാവിലെ അഞ്ചു കോടി രൂപ സ്വന്തം നിയന്ത്രണത്തിലുള്ള സ്വകാര്യ ട്രസ്റ്റിന് വേണ്ടി വാങ്ങിയെടുത്ത ജോസ് കെ മാണി പിണറായി വിജയന്റെ കൊള്ള സംഘത്തിന് ചേർന്ന പങ്കാളിയാണെന്നാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും രാമപുരം പഞ്ചായത്ത് അംഗവുമായ റോബി ഊടുപുഴ പ്രതികരിച്ചത്. യൂത്ത് ഫ്രണ്ടിന് നട്ടെല്ല് ഉണ്ടെങ്കിൽ ഇത്തരം നീതികേടുകൾ ചോദ്യംചെയ്യണമെന്നും യൂത്ത് കോൺഗ്രസിനെ മെക്കിട്ട് കയറാൻ വന്നാൽ സുധാകരനിസത്തിന്റെ ചൂടറിയും എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.