തിരുവനന്തപുരം: കെ സുധാകരന്‍ പുതിയ കെപിസിസി പ്രസിഡന്‍റായി ജൂണ്‍ 16ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേല്‍ക്കുക. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരന്‍ നല്‍കുന്നത്.

ഗ്രൂപ്പ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കും’

കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് കെ സുധാകരന്‍ പറയുന്നു. അഭിപ്രായപ്രകടനം നടത്താന്‍ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്‍റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കുമെന്നും, പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനമാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകന്നു പോയ സാഹചര്യം നിലവിലുണ്ടെന്ന് കെ സുധാകരന്‍ തുറന്ന് സമ്മതിക്കുന്നു. ഡിസിസി പുനഃസംഘടനയ്ക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശ ഇനി നടപ്പില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘കണ്ടാല്‍ ചിരിക്കാത്ത മുഖ്യമന്ത്രി’

തന്‍റെ മുഖം കണ്ടാല്‍ ചിരിക്കുക പോലും ചെയ്യാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുധാകരന്‍ പറയുന്നു. പിണറായി വിജയന്‍റെ അനുഗ്രഹമാണ് കൊവിഡ്. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു പിണറായി വിജയന്‍. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ സിപിഎമ്മിന് കുഞ്ഞനന്തന്‍റെ ചരമദിനം ആചരിക്കുന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍റെ പരിഹാസം.

അദാനി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലെത്തി സിപിഎമ്മിന് കള്ളപ്പണം കൈമാറിയെന്ന ആരോപണവും സുധാകരന്‍ ആവര്‍ത്തിക്കുന്നു. മുട്ടില്‍ മരംമുറി നടന്നയിടത്തേക്ക് താനോ പ്രതിപക്ഷനേതാവോ പോകും. അവിടത്തെ നിയമലംഘനം തടയാനുള്ള സമരം ഏറ്റെടുക്കും – കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക