ചണ്ഡിഗഡ്: ഹരിയാനയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികളും 10നും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർ. മെയ് 24നാണ് ഹരിയാനയിലെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ അഞ്ചാം ക്ലാസുകാരി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തിൽ ഒൻപത് പ്രതികളിൽ അഞ്ചുപേരും പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളാണ്.
പ്രതികൾ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്അപ്പിൽ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നാല് മുതിർന്ന ആളുകളും പ്രതിപ്പട്ടികയിൽ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിയുടെ കുടുംബം അറിയുന്നത്. ഇതിനോടകം പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. തുടർന്നാണ് കുട്ടികളായ പ്രതികളിലേക്ക് പൊലീസ് എത്തുന്നത്. പ്രതികളെ കുറിച്ച് പൊലീസിന് രണ്ട് ദിവസം മുൻപ് വിവരം ലഭിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചതിന് ശേഷമാണ് വിവരം പുറത്തുവിട്ടത്.