രാജ്യത്ത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് തയ്യാറെടുക്കയാണ് സര്‍ക്കാര്‍. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും, ഏതെല്ലാം വില്‍പനയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന് നിതി ആയോഗ് പ്രഖ്യാപിച്ചു. രണ്ട് ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്.
സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ നയം നടപ്പിലാക്കുന്നത് സമ്ബന്നരില്‍ നിന്നാണ് വളര്‍ച്ചയുണ്ടാകുന്നത് എന്ന തത്വത്തിലൂന്നിയാണ്. അഴിമതി കുറക്കാനും, വളര്‍ച്ച കൂട്ടാനും സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന ചിന്തയും ഇതിനു പുറകിലുണ്ട്. 2019 ഓഗസ്റ്റില്‍ സര്‍ക്കാര്‍ പത്തില്‍ നാല് ബാങ്കുകളെയും ഏകീകരിച്ചു, രാജ്യത്തെ മൊത്തം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 ആയി കുറഞ്ഞു. ഈ ബാങ്കുകളൊന്നും സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കരുത് എന്നാണ് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.
പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെല്ലാം നീതി ആയോഗ് പുറത്തിറക്കിയ പട്ടികയിലുണ്ട്. ഈ ധനകാര്യ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ബാങ്ക് ഏകീകരണത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ ഒന്നും സ്വകാര്യവല്‍ക്കരണ പ്രക്രിയയില്‍ ഉള്‍പ്പെടില്ലെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിയും സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സ്വകാര്യവത്കരണത്തിലൂടെ 2022 സാമ്ബത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലവിലെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം 1.75 ലക്ഷം കോടി രൂപയാണ്.