പാലാ കവീക്കുന്ന് സ്വദേശിയായ നിർധന യുവാവിനും കുടുംബത്തിനും ഭരണങ്ങാനത്ത് വീട് പണിയുവാനായി പാലാ എംഎൽഎ മാണി സി കാപ്പന്റെ സഹോദരൻ ചെറിയാൻ സി കാപ്പൻ സ്ഥലം സൗജന്യമായി ലഭ്യമാക്കിയിരുന്നു. തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്ക് ആയിട്ടാണ് അദ്ദേഹം 53 സെന്റ് സ്ഥലം ഭരണങ്ങാനം ഇടപ്പാടിയിൽ നിർധനരെ സഹായിക്കാനായി നീക്കി വെച്ചിരിക്കുന്നത്. ഇതുവരെ എട്ട് കുടുംബങ്ങൾക്ക് ഇങ്ങനെ അദ്ദേഹം സ്ഥലം സൗജന്യമായി ലഭ്യമാക്കിയിട്ടുമുണ്ട്.
ഇങ്ങനെ സ്ഥലം ലഭ്യമാക്കിയ ഒരു യുവാവിന് ജനമൈത്രി പോലീസ് ആ വസ്തുവിൽ വീട് വെച്ച് നൽകുകയുണ്ടായി. ആ ഭവനത്തിന്റെ താക്കോൽദാനം 2023 ജനുവരി ഒന്നാം തീയതി വിപുലമായ ആഘോഷ പരിപാടികളോടെ കോട്ടയം എസ് പി നിർവഹിക്കുന്നതാണ്. എസ്പിയുടെ നിർദ്ദേശാനുസരണം രാഷ്ട്രീയക്കാരെയെല്ലാം പരിപാടിയിൽ നിന്ന് ഒഴിവാക്കി എന്നാണ് പോലീസ് ഭാഷ്യം. പക്ഷേ പ്രോഗ്രാം നോട്ടീസ് പുറത്തുവരുമ്പോൾ കഥ മറ്റൊന്നാവുകയാണ്.
പോലീസ് നടത്തുന്ന സാമൂഹ്യ സേവനത്തിലും രാഷ്ട്രീയ പ്രീണനവും പക്ഷപാതവും
എസ്പിയുടെ ആവശ്യാനുസരണം രാഷ്ട്രീയക്കാരെ ഒഴിവാക്കി എന്ന് പറയുമ്പോഴും പരിപാടിയിൽ ആശംസ അർപ്പിക്കാൻ ക്ഷണിച്ചിരിക്കുന്നത് കേരള കോൺഗ്രസ് നേതാവായ പാലാ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിനെയാണ്. മാണി സി കാപ്പൻറെ സഹോദരൻ സൗജന്യമായി നൽകിയ സ്ഥലത്ത് വീട് പണിതു കൊടുക്കുന്ന ജനമൈത്രി പോലീസ് സ്ഥലം എംഎൽഎ ആയ കാപ്പനെ ഒഴിവാക്കിയത് മാത്രമല്ല മര്യാദകേട്, പരിപാടി നടക്കുന്നത് ഭരണങ്ങാനം പഞ്ചായത്തിലാണ്. ഭരണങ്ങാനം പഞ്ചായത്തിലെ പദ്ധതി നടക്കുന്ന വാർഡിലെ ജനപ്രതിനിധിയും ഈ ഉദ്യമത്തിന് ഏറ്റവും അധികം പിന്തുണ നൽകിയ വ്യക്തികളിൽ ഒരാളുമായി ബിജെപി നേതാവ് രാഹുലിന്റയോ , പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിന്റെയോ യുഡിഎഫ് സഹയാത്രികനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയോ പേര് പോലും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേരള കോൺഗ്രസിനെ പ്രീണിപ്പിക്കുവാൻ പാലാ പോലീസിലെ ചില ഉന്നതന്മാർ കാട്ടുന്ന അമിത വ്യഗ്രതയെ കുറിച്ച് നിരവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇതിലെ ഏറ്റവും ആനുകാലിക സംഭവമായി മാറുകയാണ് ഔചിത്യ ബോധമില്ലാത്ത ഈ പ്രോഗ്രാം നോട്ടീസ്. കാക്കക്കൂട്ടിൽ മുട്ട ഇടുന്ന കുയിലിന് കാവൽ നിൽക്കാനുള്ള ഗതികേടാണ് കേരള കോൺഗ്രസിനെ ചുമക്കുന്ന പാലാ പോലീസിനുള്ളതെന്നാണ് യുഡിഎഫിലെ പ്രമുഖൻ ഇതിനെ കുറിച്ച് പരിഹാസ രൂപേണ പരാമർശിച്ചത്.