പ്രവാസിയുടെ വീടിന് നേരേ അജ്ഞാതര്‍ കല്ലും പണവും എറിയുന്നത് തുടര്‍ക്കഥയാകുന്നു. കടയ്ക്കല്‍ ആനപ്പാറ മണിയൻമുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീടിന് നേരേയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി കല്ലേറും പണമേറും നടക്കുന്നത്. കല്ലുകളും നാണയങ്ങളും മുതല്‍ 500 രൂപ നോട്ടുകള്‍ വരെയാണ് വീട് ലക്ഷ്യമാക്കി വരുന്നത്.
രണ്ടു ദിവസം കൊണ്ട് വീട്ടുകാര്‍ക്ക് കിട്ടിയത് 8900 രൂപയാണ്. എന്നാല്‍, ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.സംഭവം തുടര്‍ക്കഥയായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കിട്ടിയ തുകയും കയ്യോടെ പൊലീസിനെ ഏല്‍പ്പിച്ചു. പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല.
മൂന്നു മാസം മുൻപാണ് രാജേഷ് ജോലിതേടി വിദേശത്തു പോയത്. ഭാര്യ പ്രസീദയും മക്കളുമാണു വീട്ടില്‍ താമസം. പ്രസീദയുടെ അച്ഛൻ പുഷ്കരനും അമ്മയും ഒപ്പമുണ്ട്. വീട്ടുകാര്‍ കല്ലേറും പണമേറും കാരണം ഭീതിയിലാണ് ഇവര്‍. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്.