ന്യൂഡൽഹി : ഉരുക്കു വനിതയെന്നറിയപ്പെട്ട വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള ഒരു വനിതയെയാണോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് ? ഭാരത് ജോഡോ പദയാത്രയ്ക്കിടെ ഒപ്പം കൂടിയ യുട്യൂബ് അഭിമുഖകാരന്റെ വേറിട്ട ചോദ്യം രാഹുൽ ഗാന്ധിക്ക് ഇഷ്ടപ്പെട്ടു. നടപ്പിനിടെ ചിരിച്ചും ചിന്തിച്ചും, സങ്കൽപത്തിലെ ജീവിതസഖിയെപ്പറ്റി രാഹുലിന്റെ മറുപടി വേഗമെത്തി: അമ്മൂമ്മയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി.

ഏതാനും ദിവസം മുൻപു പദയാത്രയ്ക്കിടെ സംസാരിക്കാനെത്തിയ ‘ബോംബെ ജേണി’ അവതാരകനുമൊത്തുള്ള വിഡിയോ അഭിമുഖം രാഹുൽ സ്വന്തം യുട്യൂബ് ചാനലിൽ പങ്കു വച്ചതാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. കോൺഗ്രസ് നേതാവ് വിവാഹത്തെപ്പറ്റി ഇതാദ്യമായിട്ടാണ് മനസ്സു തുറക്കുന്നതെന്ന സവിശേഷതയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവിതത്തിലെ സ്നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയ ഗാന്ധി കഴിഞ്ഞാൽ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞപ്പോഴായിരുന്നു ജീവിതപങ്കാളിയെപ്പറ്റി ചോദ്യമെത്തിയത്. ചലനം എന്ന ആശയത്തോടുള്ള ഭാവാത്മകമായ ഇഷ്ടത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. നമ്മൾ വിമാനം പറത്തണം, വിമാനം നമ്മളെ പറത്തരുത് എന്ന് പൈലറ്റ് കൂടിയായിരുന്ന അച്ഛൻ രാജീവ് ഗാന്ധി പറയാറുണ്ടായിരുന്നതും ഓർമിച്ചു. സ്വന്തം ഊർജം കൊണ്ട് സൈക്കി‍ൾ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിനെക്കാൾ ഇഷ്ടപ്പെടുന്നത്. മുന്തിയ സ്പോർട്സ് ബൈക്കിനെക്കാളധികം സൗന്ദര്യം ഒരു പഴയ ലാംബ്രട്ടയിൽ കാണുന്ന ഒരാളാണു താനെന്നും രാഹുൽ പറഞ്ഞു.

പപ്പു എന്നൊക്കെ വിളിച്ചു പരിഹസിക്കുന്നതിൽ എതിരാളികളോട് പരിഭവം ഒട്ടുമില്ല. മിണ്ടാപ്പാവ എന്ന് ആദ്യമൊക്കെ പരിഹാസം കേട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയായത്. അവർ എക്കാലവും ഉരുക്കു വനിതയായിരുന്നു. പപ്പു എന്നല്ല, പുതിയ പേരുകളുമായി വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ മനസ്സ് വളരെ ശാന്തമാണ് – വേഗത്തിലുള്ള നടപ്പ് തുടർന്നു കൊണ്ടു തന്നെ രാഹുൽ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക