കായംകുളത്ത് കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് കാറുകളിലായിട്ടാണ് ഇവര്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ഇത് ചോദ്യം ചെയ്ത കുടുബത്തെ യുവാക്കള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച നൂറനാട് ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ഇത്തരത്തില്‍ കാറിലിരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.അന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരു ഇന്നോവ കാറില്‍ നാല് യുവാക്കള്‍ ഡോറിന് മുകളിലിരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടുപിന്നാലെ ആർടിഒ ഉദ്യോഗസ്ഥർ കാറിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി കാർ കസ്റ്റഡിയിലെടുക്കുകയും യുവാക്കള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ ഒന്നല്ല, മൂന്ന് കാറുകളിലായിട്ടാണ് യുവാക്കള്‍ യാത്ര ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. കൊല്ലം ചക്കുവളളിയിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.ഇവരുടെ കാറുകള്‍ക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്ന കുടുംബം ഇവരെ ചോദ്യം ചെയ്തിരുന്നു. കുടുംബത്തിന്റെ വാഹനത്തിന് സൈഡ് കൊടുക്കാൻ ഇവർ വിസമ്മതിച്ചു. തുടര്‍ന്ന് ഓവർടേക്ക് ചെയ്തതിനെ തുടർന്ന് യുവാക്കള്‍ കൂട്ടം ചേർന്ന് കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
കുടുംബത്തിലൊരാളുടെ മാലയും അക്രമ സംഭവത്തിനിടെ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവാക്കളോട് നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാറുകളും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.