ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു ഭൂരിഭാഗം പ്രവര്‍ത്തകരും നിര്‍ദേശിച്ചത് കെ.സുധാകരന്റെ പേരെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍. മുതിർന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പേരുകള്‍ നിര്‍ദേശിക്കാന്‍ തയാറായില്ല. കൊടിക്കുന്നിൽ സുരേഷിന്റെയും പി.ടി.തോമസിന്റെയും പേരുകള്‍ ചിലര്‍ നിര്‍ദേശിച്ചു. ദലിത്, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്റ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് താരിഖ് അൻവർ റിപ്പോർട്ട് സമർപ്പിച്ചത്. കൊടിക്കുന്നതില്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും സുധാകരന്‍റെ പേരിന് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍തൂക്കമുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കി പ്രഖ്യാപനം നടത്താനായിരുന്നു ഹൈക്കമാന്‍ഡ് താല്‍പര്യം. ഇതിനായി ഉമ്മന്‍ചാണ്ടി, ചെന്നിത്തല തുടങ്ങിയ നേതാക്കളുമായും ജനപ്രതിനിധികളുമായും വിപുലമായ ആശയവിനിയമം താരിഖ് അന്‍വര്‍ നടത്തി.
പക്ഷേ ചര്‍ച്ചകളോട് ഗ്രൂപ്പ് നേതാക്കള്‍ സഹകരിച്ചില്ല. ഇതോടെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വകവയ്ക്കാതെ തന്നെ മുന്നോട്ടു പോകാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍ദേശം നല്‍കുകയായിരുന്നു. സംഘടനാ തലത്തില്‍ അണികളെ ഊര്‍ജസ്വലരാക്കാനും പ്രതിപക്ഷമെന്ന നിലയിൽ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനും സുധാകരന്‍റെ പ്രവര്‍ത്തന ശൈലിക്ക് കഴിയുമെന്നു ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നു.