എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട താരിഖ് അൻവര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം.മല്ലികാര്‍ജുൻ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ സംഘടനാ അഴിച്ചുപണിയില്‍ സ്ഥാനം നഷ്ടപ്പെട്ടത്തില്‍ താരിഖ് അൻവര്‍ അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എൻ.സി.പി. സ്ഥാപക നേതാക്കളില്‍ ഒരാളായ താരിഖ് അൻവര്‍ ശരദ് പവാറിന്റെ പാര്‍ട്ടിയിലേക്ക് തിരിച്ചുപോയേക്കുമെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷയായുള്ള സോണിയ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്താണ് താരിഖ് അൻവര്‍ രണ്ടുദശാബ്ദം മുമ്ബ് കോണ്‍ഗ്രസ് വിട്ടത്. ശരദ് പവാറിനും പി.എ. സാങ്മയ്ക്കുമൊപ്പം എൻ.സി.പി. രൂപവത്കരിച്ചു. എന്നാല്‍, 2018-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. റഫാല്‍ കരാര്‍ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശരദ് പവാര്‍ ക്ലീൻ ചിറ്റ് നല്‍കിയുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് എൻ.സി.പി. വിട്ടത്. ബിഹാറിലെ കത്തിഹാറില്‍നിന്നുള്ള എം.പിയായിരുന്ന താരിഖ്, പാര്‍ലമെന്റ് അംഗത്വവും രാജിവെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ താരിഖ് അൻവറിന് പാര്‍ട്ടി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി. കേരളത്തിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, മല്ലികാര്‍ജുൻ ഖാര്‍ഗെ പ്രസിഡന്റായ ശേഷം നടന്ന സംഘടനാ അഴിച്ചുപണിയില്‍ താരിഖ് അൻവറിന് സ്ഥാനം നഷ്ടപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഏക നേതാവ് താരിഖ് അൻവറായിരുന്നു. ഇതിലടക്കം അദ്ദേഹം അതൃപ്തനാണെന്നാണ് സൂചന.