ലോകമിപ്പോള്‍ ഒരു വമ്പന്‍ ഡേറ്റാ സംഭരണ പ്രതിസന്ധിയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയില്‍ ഇപ്പോഴുള്ളതിന്റെ 300 ശതമാനം വളര്‍ച്ചയാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്. ക്ലൗഡ് സംവിധാനത്തിന് ഇത്രയധികം ഡേറ്റ സംഭരിച്ചു നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നതെന്ന് ദി ഡെയ്‌ലി മെയില്‍. റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ഡിജിറ്റല്‍ സംഭരണത്തിന് വേണ്ടിയിരുന്നത് കേവലം 45 സെറ്റാബൈറ്റസ് ( zettabytes സെഡ്ബി-ഒരു സെറ്റാബൈറ്റ് എന്നു പറഞ്ഞാല്‍ 1 ട്രില്ല്യന്‍ ജിബി) ഇടമായിരുന്നു. ഇത് 2025ല്‍ 175 സെഡ്ബി ആയി കുതിച്ചുയരുമ്പോഴായിരിക്കും പ്രതിസന്ധി.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ക്ലൗഡിലേക്ക് എത്തുന്ന ഡേറ്റയുടെ കാര്യത്തില്‍ നാടകീയമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കേവലം 2 സെഡ്ബി ഡേറ്റയായിരുന്നു ആഗോള തലത്തില്‍ 2010ല്‍ ക്ലൗഡില്‍ ഉണ്ടായിരുന്നത്. ആ വര്‍ഷം ഐഫോണ്‍ അവതരിപ്പിച്ച് മൂന്നു വര്‍ഷവും സാംസങ്ങിന്റെ ആദ്യ സ്മാര്‍ട് ഫോണ്‍ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷവുമായിട്ടുള്ളൂ. പിന്നീട് ഇന്നത്തെ നിലയിലേക്ക് ഡേറ്റാ സംഭരണം പൂക്കുറ്റിപോലെ കുതിച്ചുയരാന്‍ ഈ രണ്ട് ഉപകരണങ്ങളും അടക്കമുള്ള സ്മാര്‍ട് ഡിവൈസുകള്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരിയായ പ്രശ്‌നം ഇനി വരാന്‍പോകുന്ന ഡേറ്റ കൂടി സംഭിരിച്ചുവയ്ക്കാനുള്ള സെര്‍വറുകള്‍ ഇല്ലെന്നുള്ളതാണ് എന്ന് റെഡ്‌ഗെയ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരു പക്ഷേ പുതിയ തരം ഡേറ്റാ സംഭരണ രീതികളടക്കം യുദ്ധകാലാടിസ്ഥാനത്തില്‍ പരീക്ഷിക്കേണ്ട ഘട്ടമായിരിക്കും ഇത്. അതോടൊപ്പം വൈദ്യുതിയുടെ കാര്യവും പരിഗണിക്കേണ്ടതായുണ്ട്. ഇപ്പോള്‍ തന്നെ ആഗോള തലത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 1.5 ശതമാനവും ഡേറ്റാ സംഭരണത്തിനാണ് ഓരോ വര്‍ഷവും ഉപയോഗിക്കുന്നതത്രെ.