സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് നോട്ടടിക്കാന്‍ അവകാശമില്ലെങ്കിലും ഇനി രാജ്യത്ത് നോട്ടടിക്കുന്നത് കേരളത്തില്‍ നിന്നുളള മഷിക്കൂട്ട് കൊണ്ടായിരിക്കും. തിരുവനന്തപുരത്ത് പാപ്പനംകോട്ടുള്ള നാഷണല്‍ ഇന്റര്‍ഡിസിസ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വികസിപ്പിച്ച രാസപ്പൊടിയാണ് റിസര്‍വ്വ് ബാങ്ക് ഇനി നോട്ടടിക്കാന്‍ ഉപയോഗിക്കുക.

മലയാളിയും പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനുമായ ഡോ.എ.അജയഘോഷിന്റെയും ഡോ.സി.വിജയകുമാറിന്റെയും നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ച ‘പിഗ്മെന്റ് “നോട്ട് അച്ചടിക്കാന്‍ ഉപയോഗിക്കുന്നതിന് തീരുമാനമായി. ഫ്ളൂറസന്റ് മെറ്റീരിയലുപയോഗിച്ച്‌ തയ്യാറാക്കിയ പിഗ്മെന്റ്(രാസപ്പൊടി)ഉം ചില പ്രത്യേക കൂട്ടുകളുപയോഗിച്ച്‌ തയ്യാറാക്കിയ ലായനിയും ചേര്‍ത്തുണ്ടാക്കിയ മഷി ഉപയോഗിച്ചാണ് റിസര്‍വ്വ് ബാങ്ക് നിലവില്‍ നോട്ട് അച്ചടിക്കുന്നത്. 23 സുരക്ഷാമുന്‍കരുതലുകളോടെ പ്രത്യേകമായി തയ്യാറാക്കിയ കോട്ടണ്‍,ലിനന്‍ മെറ്റീരിയലുപയോഗിച്ച്‌ തയ്യാറാക്കിയ പേപ്പറാണ് ഉപയോഗിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഷിയുണ്ടാക്കാന്‍ വേണ്ട ഫ്ളൂറസന്റെ് മെറ്റീരിയല്‍ പിഗ്മെന്റാണ് തിരുവനന്തപുരത്ത് വികസിപ്പിച്ചത്. ഒന്‍പത് വ്യത്യസ്ത രാസമിശ്രിതത്തില്‍ യൂണിക് രീതിയില്‍ തയ്യാറാക്കിയ പിഗ്മെന്റിന്റെ ഒരു ഉത്പന്നമാണ് നോട്ടടിക്കാന്‍ ഇവിടെ ഉപയോഗിക്കുക. മറ്റ് പിഗ്മെന്റുകള്‍ ഇതര രാജ്യങ്ങള്‍ക്ക് അവരുടെ കറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിക്കാനായി കയറ്റുമതി ചെയ്യും.

നിലവില്‍ നോട്ട് അച്ചടിക്കാനുള്ള പിഗ്മെന്റ് സ്വിറ്റ് സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. രാസകൂട്ട് ലായനി രാജ്യത്ത് തന്നെ തയ്യാറാക്കുന്നു. പിഗ്മെന്റും ഇവിടെത്തന്നെ തയ്യാറാക്കുന്നതോടെ നോട്ട് അച്ചടിക്കാനുള്ള ചെലവില്‍ 70ശതമാനം കുറവുണ്ടാകും. കള്ളനോട്ട് അച്ചടിച്ച്‌ ഇന്ത്യയില്‍ സാമ്ബത്തിക അസ്ഥിരതയുണ്ടാക്കാനുള്ള ശത്രുരാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനും ഇത് സഹായമാകും.

ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി 2016ലാണ് നോട്ട് നിര്‍മ്മാണത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കാനുള്ള ദൗത്യം കേന്ദ്രഗവേഷണ സ്ഥാപനമായ സി.ഐ.എസ്.ആര്‍ വഴി തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ടീം ലീഡറുമായ സി.വിജയകുമാര്‍ പറഞ്ഞു. ഫോട്ടോണിക്സിലും ഫോട്ടോണ്‍ കെമിസ്ട്രിയിലും ഒന്നരപ്പതിറ്റാണ്ടിലേറെ കാലത്തെ മികച്ച ഗവേഷണ നേട്ടമാണ് പദ്ധതി തിരുവനന്തപുരത്തെത്തിച്ചത്. ദൗത്യം വിജയിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രമികവിനുള്ള പുരസ്കാരവും ടീമിന് ലഭിച്ചു.

ഇവിടെ വികസിപ്പിച്ച പിഗ്മെന്റ് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതിന് ബംഗളൂരുവിലെ വി.എച്ച്‌.എം.ഐ എന്ന സ്ഥാപനത്തിനാണ് ചുമതല. മഷി തയ്യാറാക്കുന്നത് മദ്ധ്യപ്രദേശിലെ ദാവോസിലുള്ള നാഷണല്‍ സെക്യുരിറ്റി പ്രസിലായിരിക്കും. മൈസൂരിലെ ആര്‍.ബി.ഐ പ്രസിലാണ് നോട്ട് അച്ചടിക്കുക.

നേട്ടത്തിനു പിന്നില്‍

പട്ടാമ്ബി ചൂരക്കോട് സ്വദേശിയാണ് ടീം ലീഡറായ സി.വിജയകുമാര്‍. പാപ്പനംകോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എ.അജയഘോഷിന്റെ നേതൃത്വത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം ജപ്പാനിലെ ഒസാക്കാ സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസറായി. വീണ്ടും തിരുവനന്തപുരത്തെത്തി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അദ്ധ്യാപികയായ ബിജിത ബാലനാണ് ഭാര്യ. മകന്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി ആദിത്യ.

കൊല്ലം പെരിനാട് വെള്ളിമണ്‍ സ്വദേശിയാണ് ഡോ.അജയഘോഷ്.1988ലാണ് പാപ്പനംകോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. ഫ്ളൂറസന്‍സ് മെറ്റീരിയില്‍ ഗവേഷണത്തില്‍ രാജ്യത്തെ മുന്‍നിര ശാസ്ത്രജ്ഞനാണ്. അദ്ധ്യാപികയായ അമ്ബിളിയാണ് ഭാര്യ.എന്‍ജിനിയറിംഗ് ബിരുദധാരികളായ അനന്തകൃഷ്ണനും അനന്തരാമനും മക്കള്‍.പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കാര്‍ത്തികേയന്‍ വേണുഗോപാല്‍, സീനിയര്‍ സയന്റിസ്റ്റുമാരായ ഡോ.ശ്രീജിത് ശങ്കര്‍, ഡോ.വി.കെ.പ്രവീണ്‍, ഡോ.സാജുപിള്ള, ഡോ.ജൂബി ജോണ്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക