തിരുവനന്തപുരം: ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ട ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇനി എങ്ങനെ മന്ത്രിസഭയില്‍ തുടരും? രാജ്യത്ത് ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണര്‍ ഇന്ന് കൈക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനായ ബാലഗോപാലിനെ ഗവര്‍ണര്‍ ലക്ഷ്യമിട്ടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പ്രീതി പിന്‍വലിച്ചെന്ന ഗവര്‍ണറുടെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നതാണോയെന്ന വലിയ നിയമപോരാട്ടത്തിനാണ് ഇത് വഴിതുറക്കുന്നത്.

ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തനിക്ക് തടസമുണ്ടാക്കുന്നെന്ന കാരണമാണ് അപ്രീതിക്ക് കാരണമായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രീതി നഷ്ടമായാല്‍ മന്ത്രിപദവി പിന്‍വലിക്കാന്‍, നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് രാജ്ഭവന്‍ വ്യക്തമാക്കുന്നു. അതേസമയം, മന്ത്രിമാരെ പിന്‍വലിക്കാനുള്ള പ്രീതി നഷ്ടമാകലിന് ഭരണഘടന വ്യാഖ്യാനങ്ങള്‍ നല്‍കുന്നില്ല. ഏതൊക്കെ സാഹചര്യത്തില്‍ പ്രതീയില്ലാതാകാമെന്നും വിശദീകരണമില്ലെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണഘടനയുടെ 163, 164 അനുച്ഛേദങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. 164പ്രകാരം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിയമിക്കുകയും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ നിയമിക്കുകയും വേണം. ഗവര്‍ണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാം. 163പ്രകാരം ഗവര്‍ണറെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായി മന്ത്രിസഭയുണ്ടാവണം. ഭരണഘടനാപരമായ വിഷയങ്ങളില്‍ ഗവര്‍ണറുടെ വിവേചനം ഉപയോഗിച്ചെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

വിവേചനാധികാരം ഉപയോഗിച്ചെന്നോ ഇല്ലെന്നോ ഉള്ള കാരണത്താല്‍ ഗവര്‍ണറുടെ നടപടികളുടെ സാധുത ചോദ്യംചെയ്യപ്പെടാന്‍ പാടില്ല. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ഉപദേശങ്ങളൊന്നും കോടതിയില്‍ വിചാരണ ചെയ്യപ്പെടാന്‍ പാടില്ല. ഇനി ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പിന്റെ നിയമസാംഗത്യത്തെച്ചൊല്ലി നിയമവിദഗ്ദ്ധര്‍ രണ്ടുതട്ടിലാണ്. മുന്‍പെങ്ങും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. ഗവര്‍ണറുടെ പ്രീതിയുള്ളിടത്തോളം മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാമെന്നാണ് ഭരണഘടനയിലുള്ളത്.

ഗവര്‍ണറുടെ പ്രീതിയില്‍ തുടരുന്ന മന്ത്രിയെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട് എന്ന് പറയുന്നവരുമുണ്ട്. നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് മന്ത്രിയെ നീക്കം ചെയ്യാനുമാവുമെന്നും പറയുന്നു. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസം എന്നത് മതിയായ കാരണമാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനും ഒന്നാം പൗരനുമായ ഗവര്‍ണര്‍ക്ക് ഇതിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന വാദവും സജീവമാണ്. വിവേചനാധികാരമുപയോഗിച്ച്‌ മന്ത്രിയെ പിന്‍വലിച്ചാല്‍ ഗവര്‍ണര്‍ക്കെതിരേ കേസിന് പോവാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി റിട്ട ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ വിശദീകരിക്കുന്നുണ്ട്.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മന്ത്രിസ്ഥാനം റദ്ദാക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് ലോകസഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പറയുന്നു. അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നുമില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമേ ഗവര്‍ണര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ക്ക് പ്രീതിയുള്ളിടത്തോളം പദവിയില്‍ തുടരാമെന്നു ഭരണഘടനയില്‍ പറയുന്നതിലെ ‘പ്രീതിയെ’ തോന്നിയ രീതിയില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കില്‍ മന്ത്രിയെ മാറ്റുന്നതിനു തടസമില്ല. ഗവര്‍ണര്‍ സ്വന്തം നിലയില്‍ മന്ത്രിമാരെ നീക്കിയാല്‍ അത് സമാന്തരഭരണമാകും. ഭരണത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എംആര്‍ അഭിലാഷ് പ്രതികരിച്ചു. മന്ത്രിസഭ നിയമസഭയോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മന്ത്രിയെ മാറ്റാന്‍ കഴിയൂ. അതല്ലാതെ ഗവര്‍ണര്‍ക്ക് രാഷ്ട്രീയമായതോ വ്യക്തിപരമായതോ ആയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മന്ത്രിയെ പിന്‍വലിക്കാനാവില്ല. അത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് മന്ത്രിയെ മാറ്റിയാല്‍ സര്‍ക്കാരിനു കോടതിയെ സമീപിക്കാമെന്ന് മറ്റുചില നിയമവിദഗ്ദ്ധര്‍ വ്യക്തമാക്കി. 356 അനുച്ഛേദപ്രകാരം സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ രാഷ്ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതെല്ലാം പുതിയ തലത്തില്‍ ചര്‍ച്ചയാക്കുന്നതാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക