കോട്ടയം: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍ പട്ടിക പരിശോധിച്ച്‌ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും. ഖാര്‍ഗെയെക്കാള്‍ ഉപരി വോട്ടേഴ്‌സ് ലിസ്റ്റിലെ വോട്ടര്‍മാരുടെ അഡ്രസ് വരെ തേടിപ്പിടിച്ചാണ് തരൂര്‍ വോട്ട് തേടുന്നത്. ഇതിനിടയില്‍ കോട്ടയത്ത് എത്ര സുരേന്ദ്രന്‍മാര്‍ എന്ന് അന്വേഷിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശി തരൂരും.

എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍ കോട്ടയത്ത് നിന്ന് 21 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ ഒരു എം ജി സുരേന്ദ്രന്‍ ഉള്ളതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. കോട്ടയത്ത് പാര്‍ട്ടി ചുമതല ഉള്ളതും അറിയപ്പെടുന്നതുമായ മൂന്ന് സുരേന്ദ്രന്‍മാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ ആരും എം ജി സുരേന്ദ്രന്‍ അല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പി എ ആയിരുന്ന എ ആര്‍ സുരേന്ദ്രനാണ് ഒരാള്‍. രണ്ടാമത്തെ സുരേന്ദ്രന്‍ ഉഴവൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയ കെ വി സുരേന്ദ്രന്‍ ആണ്. ചെമ്ബ് മണ്ഡലം പ്രസിഡന്റ് പി വി സുരേന്ദ്രന്‍ ആണ് മൂന്നാമത്തെ ആള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയില്‍ എം ജി സുരേന്ദ്രന്‍ എവിടെ നിന്നു വന്നു എന്നതാണ് പ്രവര്‍ത്തകരെ വെള്ളം കുടിപ്പിക്കുന്നത്. കോട്ടയത്ത് എം ജി സുരേന്ദ്രന്‍ ‘ ഇല്ല ‘ എന്ന് ഉറപ്പാക്കിയതോടെ മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. എം ജി സുരേന്ദ്രന്‍ കൊല്ലം ജില്ലയിലേയോ പത്തനംതിട്ട ജില്ലയിലേയോ നേതാവാണ് എന്ന വാദവുമായും ചിലരെത്തി. അവസാനം പന്തളത്തു നിന്നുള്ള കെ പി സി സി അംഗം എം ജി സുരേന്ദ്രനില്‍ അന്വേഷണം എത്തി. എന്നാല്‍ കോട്ടയത്തെ കെ പി സി സി വോട്ടര്‍മാരുടെ പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള സുരേന്ദ്രന്‍ എങ്ങനെ വന്നു എന്ന ചോദ്യം ബാക്കിയായി.

വോട്ടര്‍ പട്ടികയുടെ സുതാര്യത സംബന്ധിച്ച്‌ നേരത്തെ തന്നെ ശശി തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കോട്ടയത്ത് നിന്ന് വോട്ടര്‍മാരായ 21 കെ പി സി സി അംഗങ്ങള്‍ ഉള്ളവരില്‍ 50 വയസ്സില്‍ താഴെയുള്ളത് 2 പേര്‍ മാത്രമാണ്. 70 വയസില്‍ മുകളിലുള്ള 5 പേരും 75 വയസ്സില്‍ കൂടുതലുള്ള 3 പേരും വോട്ടര്‍ പട്ടികയില്‍ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക