ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഓഗസ്റ്റ് 19 കോണ്‍ഗ്രസ് ഹര്‍ത്താല്‍. 16ന് ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ചും നടത്തുന്നതിന് ചെറുതോണിയില്‍ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗം തീരുമാനിച്ചു. 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇടുക്കിയിലെ കര്‍ഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ മൂന്നാര്‍ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡിജിറ്റല്‍ സര്‍വേയിലൂടെ കര്‍ഷകൻ്റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പുരാവസ്തു സര്‍വേയുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്.
2019 ഡിസംബര്‍ 17നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നല്‍കി എല്‍ഡിഎഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.