കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പരസ്യമായി തുണച്ച് ഹൈബി ഈഡൻ എംപിയും. തരൂരിന്റെ ചിത്രം പങ്കിട്ടാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. ലവ് ഇമോജികള്‍ക്കൊപ്പമാണ് ഹൈബി തുണ പ്രഖ്യാപിക്കുന്നത്. മുൻ എംഎൽഎ ശബരീനാഥനും തരൂർ വിജയിക്കേണ്ട ആവശ്യകത അക്കമിട്ട് നിരത്തി രംഗത്തുവന്നിരുന്നു. ഹൈബി കൂടി എത്തിയതോടെ കേരളത്തിലെ യുവ കോൺഗ്രസ് നേതാക്കൾ തരൂരിനൊപ്പം നിൽക്കുന്ന സൂചനകളും ഇതിലൂടെ വ്യക്തമാവുകയാണ്.
അതേസമയം കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഖർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അതാണ് തന്റെ മനസാക്ഷിയെന്നും വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി ജാർഖണ്ഡ് മുൻമന്ത്രി കെ.എൻ.ത്രിപാഠി സമർപ്പിച്ച പത്രിക തള്ളി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതായി നേതൃത്വം അറിയിച്ചത്. അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ, ശശി തരൂർ എംപി എന്നിവരുടെ പേരുകളാണുള്ളത്.
ഖർഗെ 8 സെറ്റ് പത്രികകളും തരൂർ അഞ്ചും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. ത്രിപാഠിയുടെ പത്രികകളിൽ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്ന ഒരാളിന്റെ ഒപ്പിൽ വ്യത്യാസമുണ്ടെന്നും മറ്റൊരാൾ ഒപ്പ് ആവർത്തിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖർഗെ രാജിവച്ചിരുന്നു. ഖർഗെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് എ.കെ.ആന്റണിയാണ്.