ആലുവ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പുലർച്ചെയുള്ള ചടങ്ങുകൾ തടസ്സപ്പെട്ടു.
ഒഴുക്ക് മൂലം വെള്ളത്തിലെ ചെളിയുടെ അളവ് 70 എൻടിയു വരെ ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്റിൽ സമുദ്രനിരപ്പിൽ നിന്ന് 2.3 മീറ്റർ ഉയരത്തിലാണ് ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 80 സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പ്.
കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് ചട്ടങ്ങൾക്കനുസൃതമായി ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തി. ഇതിലൂടെ 131.69 ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടത്. ഇതും മഴയുമാണ് പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണം. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.