കന്യാകുമാരി (തമിഴ്നാട്): കൊളച്ചലിൽ കണ്ണൻ കൊഴിയാല ചാകര. കൊളച്ചാലിൽ നിന്ന് മീൻപിടിക്കാൻ പോയവരുടെ വലയിൽ കണ്ണൻ കൊഴിയാലയുടെ വൻ ശേഖരം കുടുങ്ങി. കിലോയ്ക്ക് 20 രൂപയ്ക്കാണ് ഇവിടെ മീൻ വിറ്റത്.
തമിഴ്നാട്ടിൽ കണ്ണൻ കൊഴിയാല അത്ര പ്രചാരത്തിലില്ലെങ്കിലും തെക്കൻ കേരളത്തിൽ ഈ മത്സ്യത്തിന് വലിയ പ്രചാരമുണ്ട്. ചാകര വാർത്തയെ തുടർന്ന് കേരളത്തിൽ നിന്നുള്ള നിരവധി വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കാൻ കൊളച്ചൽ മത്സ്യ ഹാർബറിലെത്തി. ഇത് മത്സ്യത്തൊഴിലാളികൾക്ക് വിൽപ്പന വർധിപ്പിക്കാൻ സഹായകമായി.
കൊളച്ചൽ, തേങ്ങപട്ടണം മേഖലകളിലായി ആയിരത്തോളം ബോട്ടുകൾ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. മോശം കാലാവസ്ഥയും ട്രോളിംഗ് നിരോധനവും മൂലം കഴിഞ്ഞ മൂന്ന് മാസമായി മത്സ്യത്തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞയാഴ്ച വീണ്ടും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ വൻതോതിൽ അയലയുമായി മടങ്ങി.
എന്നാൽ മത്സ്യം ധാരാളമായി ലഭിച്ചതോടെ സാധാരണ 100 രൂപയ്ക്കു മുകളിലുള്ള വില ഇത്തവണ 20 രൂപയ്ക്കു വരെ വിൽക്കേണ്ടിവന്നു. മഴക്കെടുതിയെ തുടർന്നുള്ള ട്രോളിങ് നിരോധനത്തിനും ശേഷം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ പ്രതീക്ഷകൾക്ക് ഇതോടെ വീണ്ടും മങ്ങലേറ്റിട്ടുണ്ട്.