വിഴിഞ്ഞത്ത് മീൻ വാങ്ങാനെത്തിയവര്‍ കൈ നിറയെ മീനുമായി മടങ്ങി. ഇന്നലെ കടലില്‍ പോയി മടങ്ങിയ എല്ലാ വള്ളങ്ങളിലും ചെറിയ കൊഴിയാള മത്സ്യം ലഭിച്ചു.രാവിലെ 1250 രൂപയായിരുന്നെങ്കില്‍ വൈകിട്ടോടെ 350 രൂപയിലെത്തി. മീൻ പെട്ടതറിഞ്ഞ് വാങ്ങാൻ വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതല്‍ തുടങ്ങിയതിനാല്‍ തളര്‍ച്ചയുടെ വക്കിലെത്തിയ ചുമട്ടുതൊഴിലാളികള്‍ ഇവ കരയിലെത്തിക്കാൻ പാടുപെട്ടു.
വീട്ടാവശ്യത്തിനും കച്ചവടക്കാരും എടുത്തതിന് ശേഷമുള്ള ചെറു കൊഴിയാള കോഴി വളത്തിനായി തമിഴ് നാട്ടിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു.അതേസമയം ലഭിച്ച കണവയ്ക്ക് വൻ ഡിമാന്റും വിലയുമായിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ കണവയ്ക്ക് ഒരു കുട്ടയ്ക്ക് പതിനായിരങ്ങള്‍ വരെ വില ഉയര്‍ന്നു. കൊഴിയാള കൂടാതെ ലഭിച്ച മറ്റ് മത്സ്യങ്ങള്‍ക്കും വില ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം തീരം വറുതിയിലേക്ക് എത്തിയിരുന്നു. ഇന്നലത്തെ കൊഴിയാള ചാകര മത്സ്യത്തൊഴിലാളികളില്‍ ഉണര്‍വ് വരുത്തിയിട്ടുണ്ട്.