കടല്‍ത്തിരകളെ വകവയ്ക്കാതെ അന്നം തേടിയിറങ്ങിയ മത്സ്യത്തൊഴിലാളി വള്ളത്തിന് ഇന്നലെ ലഭിച്ചത് കൂറ്റൻ തളകള്‍.വടക്കൻ ജില്ലകളില്‍ വൻ ഡിമാൻഡുള്ളതാണ് ഇവ.20 കിലോയോളം ഭാരം വരുന്ന 7 മീനുകള്‍ക്കുമായി 30000ലേറെ രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്.മാർച്ച് – ഏപ്രില്‍ മാസങ്ങളില്‍ കൂടുതലായി ലഭിക്കുന്ന ഈ മത്സ്യത്തിന് കയറ്റുമതി മാർക്കറ്റിലും വൻ ഡിമാന്റുണ്ട്.
അതേസമയം, ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് തീരപ്രദേശമാകെ മാലിന്യകൂമ്ബാരമായി മാറിയെന്ന് പ്രദേശവാസികള്‍ പറയുന്നു. കുളത്തൂർ,പൂവാർ,കരുംകുളം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിന്റെ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ മലിനജലം കെട്ടി കിടക്കുകയും മലിന വസ്തുക്കള്‍ അടിഞ്ഞ് കൂടിയിരിക്കുകയുമാണ്. കുളത്തൂരിലെ പൊഴിയൂർ,പരുത്തിയൂർ,പൂവാറിലെ ഇ.എം.എസ് കോളനി, എരിക്കലുവിള, കൊച്ചുതുറ, പുതിയതുറ, ഇരയിമ്മല്‍തുറ പുല്ലുവിള, കോട്ടുകാലിലെ അമ്ബലത്തുമൂല അടിമലത്തുറ തുടങ്ങിയ തീരമേഖലയില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കി കളയാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
പൂവാർ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ ക്ലോറിനേഷൻ നടത്തിയെങ്കിലും മറ്റ് മേഖലകളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. കൂടാതെ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല.കരുംകുളം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മലിനജലം ഒഴുക്കി കളയുന്നതിന് ജെ.സി.ബി ഉപയോഗിച്ച് ചാലുകീറല്‍ നടക്കുന്നുണ്ട്