സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമാണ് പരാതി.
ഈ ഗൂഢാലോചനയിൽ ദിലീപിന്റെ സുഹൃത്ത് വ്യാസൻ എടവനക്കാട് ഉൾപ്പെടെ ആറുപേർക്ക് പങ്കുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. 35 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
10 വർഷം മുമ്പ് ബാലചന്ദ്രകുമാർ പീഡിപ്പിച്ചതായി കണ്ണൂർ സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. എളമക്കര സ്റ്റേഷനിലാണ് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പരാതിക്കാരി നൽകിയ വ്യക്തിവിവരങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പേരും പ്രായവും വ്യാജമാണെന്നാണ് റിപ്പോർട്ട്.
പോലീസിൽ പരാതി നൽകുമ്പോൾ ഇവർക്ക് 48 വയസ്സായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ അന്വേഷണത്തിൽ 58 വയസ്സുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പരാതി നൽകിയ യുവതി മറ്റൊരു കേസിൽ അന്വേഷണം നേരിടുകയാണ്. ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി നൽകിയ വിലാസവും വ്യാജമാണ്. കോടതി അയച്ച സമൻസ് ഇതുവരെ കൈപറ്റിയിട്ടുമില്ല. പരാതിക്കാരി ഇപ്പോൾ ഒളിവിലാണെന്നാണ് അറിയുന്നത്.