കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ റാണ്ടർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി കസ്റ്റഡിയിലെടുത്തത്. ഇരുവരും കുഴൽ പണ വാഹകരാണെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്നാണ് ഇരുവരും പിടിയിലായത്.
ഇന്നലെ രാവിലെ 10 മണിയോടെ കട്ടപ്പന-പുളിയൻമല റോഡിൽ ഹിൽടോപ്പിലെ വളവിൽ കാർ തടഞ്ഞുനിർത്തി പണം പിടികൂടി. കാറിന്റെ മുൻ സീറ്റിനടിയിൽ നിർമിച്ച അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. 2000, 500 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തത്. മൂവാറ്റുപുഴ സ്വദേശിക്ക് നൽകാനാണ് ചെന്നൈയിൽ നിന്ന് പണം കൊണ്ടുവന്നതെന്ന് കസ്റ്റഡിയിലുള്ളയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്ഐ സജിമോൻ ജോസഫും സീനിയർ സിപിഒമാരായ ടോണി ജോൺ, പി ജെ സിനോജ്, സിപിഒമാരായ വി കെ അനീഷ്, പി എസ് സുബിൻ, അനീഷ് വിശ്വംഭരൻ എന്നിവർ സ്ഥലത്തെത്തി. കണ്ടെത്തിയ പണവും പിടിയിലായവരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.