ചെന്നൈ: ചെന്നൈയിലെ ട്രെയിനില്‍ നിന്നും നാല് കോടി പിടിച്ചെടുത്ത് പോലീസ്. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടികൂടിയത്. ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്ന നെല്ലാ എക്സ്പ്രസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
സംഭവത്തെ തുടര്‍ന്ന് തിരുനെല്‍വേലി ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ ബന്ധുക്കളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.ട്രെയിനിലെ എസി കംപാര്‍ട്ട്മെന്റില്‍ നിന്ന് ആറു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ചെന്നൈയിലെ ബ്ലൂ ഡയമണ്ട് ഹോട്ടലില്‍ നിന്നും ശേഖരിച്ച പണം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കി.
തിരുനെല്‍വേലി ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ബ്ലൂ ഡയമണ്ട്. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണ് പണം കൊണ്ടുപോകുന്നത് എന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി.