ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി യുവാവിന് ഒരു കോടി രൂപയുടെ സമ്മാനം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെ.എല്‍.ശ്രീറാമിനെയാണ് 1,35,979 യുഎസ് ഡോളറിന്റെ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം തേടി എത്തിയത്. ഇതാദ്യമായല്ല ശ്രീറാം ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുന്നത്. ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്.
ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാം 2022 ല്‍ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. ഇത്തരത്തില്‍ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ കമ്ബനിയെ അറിയിക്കുകയും അവര്‍ തിരുത്തു വരുത്തുകയും ചെയ്യാറാണു പതിവ്. കണ്ടെത്തിയ വീഴ്ചകള്‍ റിപ്പോര്‍ട്ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം.
തിരുവനന്തപുരത്ത് സ്ക്വാഡ്രൻ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ് നടത്തുകയാണ് ശ്രീറാം. ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേര്‍ന്നു നാലു റിപ്പോര്‍ട്ടുകളാണു മത്സരത്തിന് അയച്ചത്. അതില്‍ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌ക്വാഡ്രൻ ലാബ്‌സ് ചെയ്യുന്നത്. കെ.കൃഷ്ണമൂര്‍ത്തിയുടെയും കെ.ലിജിയുടെയും മകനാണു ശ്രീറാം.