കൊല്ലം: മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ ഡി) ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍. ഇ ഡി നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ല.

ഐഡിബിഐ, എച്ച്‌ഡിഎഫ്‌സി, എസ്ബിഐ, ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ബിനീഷ് വ്യക്തമാക്കിയിട്ടില്ലെന്നും ഇ ഡി വാദിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മത്സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2012 മുതല്‍ പ്രതികള്‍ തമ്മില്‍ പണമിടപാട് നടന്നിരുന്നതായും അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ആദായ നികുതി റിട്ടേണുകളില്‍ ബിനീഷ് തിരിമറി നടത്തിയെന്നും ഇ ഡി വ്യക്തമാക്കുന്നു. ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

കേസില്‍ 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വര്‍ഷത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. എപ്പോള്‍ വിളിപ്പിച്ചാലും കോടതിയില്‍ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികള്‍ ജാമ്യവ്യവസ്ഥയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക