കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ പാമ്ബുകടിയേറ്റ കേസുകളും ഇന്ത്യയിലും പാമ്ബുകടിയേറ്റുള്ള മരണങ്ങളില്‍ 50 ശതമാനത്തോളവും നമ്മുടെ രാജ്യത്ത് തന്നെ. പാമ്ബുകടിയില്‍നിന്നു രക്ഷനേടുന്നതു സംബന്ധിച്ച്‌ സമൂഹത്തിലുള്ള അവബോധമില്ലായ്മ, പ്രഥമശുശ്രൂഷയും ആന്റിവെനം സ്വീകരിക്കുന്നതും വൈകല്‍, പ്രഥമ ശുശ്രൂഷ സംബന്ധിച്ച്‌ പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരിലുമുള്ള അറിവിന്റെ അപര്യാപ്തത, കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ ലഭ്യതക്കുറവ് തുടങ്ങിയവയൊക്കെയാണ് ഉയര്‍നന മരണനിരക്കിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേരളത്തിലും പാമ്ബുകടി കേസുകളും പാമ്ബുകടി മരണങ്ങളും കൂടുതലാണ്. ഓരോ വര്‍ഷവും മൂവായിരം പേര്‍ക്കു പാമ്ബുകടിയേല്‍ക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ വന്യജീവി ആക്രമണങ്ങളില്‍ 1088 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇതില്‍ 750 പേരും പാമ്ബുകടിയേറ്റാണു മരിച്ചത്. അതായതു 69 ശതമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബുകടിയേറ്റ് പതിവര്‍ഷം ശരാശരി 110 മരണം സംഭവിക്കുന്നതായാണു ഔദ്യോഗിക കണക്ക്. 2017-19 കാലയളവില്‍ മാത്രം 334 പേര്‍ മരിച്ചു. 2020-ല്‍ 76 പേരും 2021ല്‍ 40 പേരുമാണു മരിച്ചത്. അതായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം മരിച്ചത് 450 പേര്‍.

ജനവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്ബുകളെ ശാസ്ത്രീയമായി പിടികൂടി പുനരധിവസിപ്പിക്കുന്നതു വര്‍ധിച്ചതാണു പാമ്ബുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം കുറയാനുള്ള കാരണമാകുന്നുണ്ടെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍ അടുത്തിടെയായി ഓരോ ജില്ലയിലും ധാരാളം പേര്‍ക്കു പാമ്ബിനെ പിടികൂടാനുള്ള പരിശീലനവും ഉപകരണങ്ങളും വനം വകുപ്പ് ലഭ്യമാക്കുന്നുണ്ട്.

1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്ന്, രണ്ട്, നാല് എന്നിവയില്‍ ഉള്‍പ്പെടുന്ന സംരക്ഷിത വന്യമൃഗങ്ങളാണു പാമ്ബുകള്‍. അതിനാല്‍ വനത്തിനു പുറത്തുവച്ച്‌ പാമ്ബുകടിയേല്‍ക്കുന്നവര്‍ക്കും പാമ്ബുകടിയേറ്റു മരിച്ചവരുടെ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. എന്നാല്‍ പലരും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാറില്ല.

2018 ഏപ്രില്‍ അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനത്തിനു പുറത്തുള്ള പാമ്ബുകടി മരണത്തിന് രണ്ടു ലക്ഷം രൂപയാണു നഷ്ടപരിഹാരം. പമ്ബുകടിയില്‍ പരുക്കേറ്റവര്‍ക്കു ചികിത്സാ ചെലവായി പരമാവധി 75,000 രൂപയും ലഭിക്കും. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു മരണത്തിനുള്ള നഷ്ടപരിഹാരം. ചില സംസ്ഥാനങ്ങള്‍ പാമ്ബുകടി മരണങ്ങള്‍ക്കു കൂടുതല്‍ ഉയര്‍ന്ന തുക നഷ്ടപരിഹാരമായി നല്‍കാറുണ്ട്.

അപേക്ഷ നല്‍കേണ്ടത് എങ്ങനെ?

വനം വകുപ്പിന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അക്ഷയ കേന്ദ്രം വഴി ഇ-ഡിസ്ട്രിക്‌ട് മുഖേന പ്രദേശത്തെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. http://edistrict.kerala.gov.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയ്‌ക്കൊപ്പം ചികിത്സ സംബന്ധിച്ച രേഖകളും ബില്ലുകളും ഉള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ജീവനാശത്തിനുള്ള അപേക്ഷ ഒരു വര്‍ഷത്തിനും മറ്റപേക്ഷകള്‍ സംഭവം നടന്ന് ആറുമാസത്തിനുമുള്ളിലും നല്‍കിയിരിക്കണം.

വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിന്റെ മുഖ്യഭാഗം 24 മണിക്കൂറിനകം നല്‍കണമെന്നാണു കേന്ദ്രനിര്‍ദേശം. എന്നാല്‍ ഇതു മിക്കപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതു വസ്തുതയാണ്.

അണലിയുടെ കടിയേറ്റ നായരമ്ബലം സ്വദേശിക്കു 70,000 രൂപ നഷ്ടപരിഹാരം

അണലിയുടെ കടിയേറ്റ യുവാവിനു 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച അദാലത്തില്‍ തീരുമാനമായി. എറണാകുളം നായരമ്ബലം മേടക്കല്‍ വീട്ടില്‍ അതുലിനാണു തുക ലഭിക്കുക. 2019 ജൂണ്‍ 30-നു വീട്ടുമുറ്റത്തുനിന്നാണ് അതുലിനു പാമ്ബുകടിയേറ്റത്. 15 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഉദ്യോഗസ്ഥരെ കക്ഷിചേര്‍ത്താണ് അതുല്‍ നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചത്. ചികിത്സാ രേഖകളും ബില്ലുകളും ഹാജരാക്കിയിരുന്നു. വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വനംവകുപ്പിന്റെ ഫണ്ടില്‍നിന്നാണു തുക നല്‍കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക