തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ സുരക്ഷയ്ക്കായി പൊലീസുകാരെ ചട്ടവിരുദ്ധമായി വിന്യസിച്ചത് വലിയ ബാധ്യതയാകുമെന്ന് മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ നിരവധി തവണ അറിയിച്ചിരുന്നുവെന്ന് രേഖകള്‍. സ്റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍റെ കമാന്‍ഡന്‍റുമാര്‍ ഇക്കാര്യം അറിയിച്ചിട്ടും ബെഹ്റ പൊലീസിനെ പിന്‍വലിച്ചില്ല. ചട്ടവിരുദ്ധമായി പൊലീസുകാരെ വിന്യസിച്ചതിലൂടെ രണ്ട് കോടിലധികം രൂപ സര്‍ക്കാരിന് നഷ്ടം സംഭവിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നിരുന്നു.
ധാരണപത്രമുണ്ടാകാതെയും, സര്‍ക്കാര്‍ അനുമതിയില്ലാതെയും ടെക്നോപാര്‍ക്കില്‍ മുന്‍ ഡിജിപി ലോകാനാഥ് ബെഹ്റ പൊലീസുകാരെ വിന്യസിച്ചിലൂടെ രണ്ടു കോടി 75 ലക്ഷം രൂപയാണ് സര്‍ക്കാരിന് നഷ്ടം. അക്കൗണ്ട് ജനറല്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഈ പണം ആരില്‍ നിന്ന് ഈടാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാരും. സ്റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ 22 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. പൊലിസുമായുള്ള ധാരണപത്രം പ്രകാരം ഇവര്‍ക്കുള്ള പണവും ടെക്നോപാര്‍ക്ക് നല്‍കുന്നുണ്ട്.
ഇതിന് പുറമേയാണ് 18 വനിതാ പൊലീസുകാരെ തന്റെ ഭാര്യ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് ബെഹ്റ സുരക്ഷയ്ക്കായി വിട്ടുനല്‍കിയത്. ഈ 18 പൊലീസുകര്‍ക്കുള്ള ശമ്ബളം 2017 മുതല്‍ ടെക്നപാര്‍ക്ക് നല്‍കുന്നില്ല. ഇക്കാര്യം ചൂണ്ടികാട്ടി 2017 മുതല്‍ എസ്‌ഐഎസ്‌എഫ് കമാണ്ടന്‍റുമാര്‍ കത്ത് നല്‍കിയിരുന്നു. കമാണ്ടന്‍റുമാരായിരുന്ന വിമല്‍, സേവ്യര്‍, ദിവ്യ ഗോപിനാഥ്, സിജിമോന്‍ ജോര്‍ജ്ജ് എന്നിവരാണ് കത്ത് നല്‍കിയത്. സര്‍ക്കാരിനുള്ള ബാധ്യത പെരുകുകയാണെന്നറിഞ്ഞിട്ടും അധികമായി നല്‍കിയ സുരക്ഷ മുന്‍ ഡിജിപി പിന്‍വലിക്കാതിരുന്നതാണ് സര്‍ക്കാരിന് തിരിച്ചടിയായത്.
2017 നവംബര്‍മാസത്തില്‍ 18 പൊലീസുകാരുടെ കുടിശിക 7,30,800 ആയിരുന്നു. 2021 ആയപ്പോഴേക്കും കുടിശിക രണ്ടു കോടി കഴിഞ്ഞു. അതായത് മുന്നറിയിപ്പ് നേരത്തെ പരിഗണിച്ചെങ്കില്‍ ഈ വന്‍ നഷ്ടം ഉണ്ടാകുമായിരുന്നില്ല. ഈ അധിക സുരക്ഷ വല്ലാത്ത ബാധ്യതയാകുമെന്നറിയാവുന്ന കേരള പൊലീസ്, ബെഹ്റ വിമരിച്ചതിന്‍െറ തൊട്ടടുത്ത ദിവസം 18 പൊലീസുകാരെയും പിന്‍വലിച്ച് ഉത്തരവിറക്കുകയും ചെയ്തു. മുന്‍ ഡിജിപി വരുത്തിയ കുടിശികയില്‍ പരിഹാരം തേടി ഇപ്പോഴത്തെ ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്മേല്‍ ആഭ്യന്തരവകുപ്പ് ഇത് വരെ തീരുമാനം എടുത്തിട്ടില്ല.