സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകനു 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ മന്ത്രി മന്ത്രി വിഎൻ വാസവൻ. സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ടു ലക്ഷത്തിൽ നിന്നും 5 ലക്ഷം ആയി വർധിപ്പിച്ചതോടെയാണിത്. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ തീരുമാനം സഹകരണ വകുപ്പ് അംഗീകരിച്ചതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.
2012 ൽ ബോർഡ് ആരംഭിച്ചപ്പോൾ മുതൽ രണ്ടു ലക്ഷം രൂപയായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ചു ലക്ഷമാക്കിയത്. നിക്ഷേപ ഗ്യാരന്റി ഫണ്ടിൽ അംഗമാകാൻ 100 രൂപ നിക്ഷേപത്തിനു പത്തു പൈസ നിരക്കിൽ ബാങ്ക് അഥവാ സംഘം അടയ്ക്കേണ്ട തുക വർധിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ പണം നിക്ഷേപിച്ചിട്ടുള്ള സഹകരണ സ്ഥാപനം ബോർഡിൽ അംഗമാണെങ്കിൽ മാത്രമേ ബാങ്ക് പൊട്ടിയാൽ നിങ്ങളുടെ പണം തിരികെ കിട്ടൂ. ബാങ്ക് ബോർഡിൽ അംഗമല്ലെങ്കിൽ നിക്ഷേപം തിരിച്ചുകിട്ടുമെന്നതിന് യാതൊരു ഗ്യാരന്റിയില്ല.
നിങ്ങളുടെ ബാങ്ക് അംഗമാണോ?
എന്നാൽ നിങ്ങളുടെ ബാങ്ക് അംഗമാണോ അല്ലയോ എന്ന് എങ്ങനെ അറിയും? നിക്ഷേപം നടത്തിയിരിക്കുന്ന ,അല്ലെങ്കിൽ നടത്താനുദ്ദേശിക്കുന്ന ബാങ്കിൽ ചോദിച്ചു അറിയാം. ബോർഡ് നൽകുന്ന ഗ്യാരന്റി പത്രം അവരുടെ പക്കൽ ഉണ്ടോയന്നും പരിശോധിക്കാം. അതുമല്ലെങ്കിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് നിലവിൽ ഈ ഗ്യാരന്റി ഫണ്ടിൽ അംഗങ്ങളായിട്ടുള്ളതെന്ന് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് അറിയാം.
ഗ്യാരന്റിയുള്ള സംഘങ്ങളുടെ വിവരങ്ങൾ പട്ടികയായി അതിൽ നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലേയും ജി സർവീസ് സഹകരണ ബാങ്കുകൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, നോൺ അഗ്രിക്കൾച്ചറൽ സംഘങ്ങൾ, വനിത സഹകരണ സംഘങ്ങൾ എന്നിങ്ങനെ തരംതിരിച്ച് ആണ് നൽകിയിരിക്കുന്നത് അതുകൊണ്ടു തന്നെ സ്വന്തം സ്ഥാപനത്തിന്റെ വിവരം വളരെ പെട്ടെന്ന് കണ്ടെത്താം. നിലവിൽ 2020–21 വർഷത്തെ വിഹിതം അടച്ചവ ആണ് പട്ടികയിൽ ഉള്ളത്. 2021–21 വർഷത്തെ വിഹിതം അടച്ചവയുടെ പട്ടിക താമസിയാതെ പ്രസിദ്ധീകരിക്കും എന്നാണ് ബന്ധപ്പെട്ട ഓഫീസ് അറിയിക്കുന്നത്.