കല്‍പ്പറ്റയില്‍ എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കാനാണ് താന്‍ പോയതെന്ന് ദൃശ്യ മാധ്യമത്തിലൂടെ പരസ്യപ്രഖ്യാപനം നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവായ ജഷീര്‍ പള്ളിവയല്‍. എസ്‌എഫ്‌ഐ ഓഫീസിന്റെ സമീപത്താണ് ദേശാഭിമാനി ബ്യൂറോ. എന്നാല്‍ അവിടേക്ക് കല്ലേറ് നടത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ജഷീര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത എസ്‌എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളെയും മറ്റ് ആളുകളെയും ലക്ഷ്യമിട്ട് തന്നെയാണ് കെഎസ്.യു- യൂത്ത് കോണ്‍ഗ്രസ് സംഘം പോയതെന്നും ജഷീര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് ആണ് ജഷീർ ഈ വെളിപ്പെടുത്തൽ നടത്തിയത്.
ജഷീര്‍ പള്ളിവയല്‍ പറഞ്ഞത്: ”ഇന്നലെ നടന്ന യുഡിഎഫിന്റെ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്ത് എസ്‌എഫ്‌ഐ ഓഫീസിലേക്ക് കല്ല് എറിയാന്‍, ആക്രമിക്കാന്‍ പോയ ഒരാള്‍ തന്നെയാണ് ഞാന്‍. എന്റെ കൈയില്‍ നിന്ന് കല്ല് പതിഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടാകാം. ആ സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നയാള്‍ തന്നെയാണ് ഞാന്‍.”
”എസ്‌എഫ്‌ഐ ഓഫീസ് ലക്ഷ്യം വച്ച് തന്നെയാണ് ഞങ്ങള്‍ പോയത്. എസ്‌എഫ്‌ഐ ഓഫീസിന്റെ തൊട്ടു മുന്നിലാണ് ദേശാഭിമാനി ഓഫീസ്. ആരോ കല്ലെടുത്ത് എറിഞ്ഞു, ആരാണെന്ന് അറിയില്ല. സഹപ്രവര്‍ത്തകരുടെ മുന്നില്‍ ഞാനുണ്ടായിരുന്നു. എസ്‌എഫ്‌ഐ ഓഫീസ് ആക്രമിക്കാനാണ് പോയത്. ആവര്‍ത്തിച്ച് പറയുന്നു, ഇതില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ദേശാഭിമാനിയിലേക്ക് ആരാണ് കല്ല് എറിഞ്ഞതെന്ന് എനിക്ക് അറിയില്ല. പക്ഷെ ആ സംഘത്തിന്റെ മുന്നില്‍ നട്ടെല്ല് നിവര്‍ത്തി ഞാനുണ്ട്. അപലപിക്കാനോ ഖേദിക്കാന്‍ ഞാനില്ല.”
”രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത എസ്‌എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളെയും മറ്റ് ആളുകളെയും ലക്ഷ്യമിട്ട് തന്നെയാണ് ഞങ്ങള്‍ പോയത്. ലക്ഷ്യമിട്ടെന്ന് ഉദേശിച്ചത് അവരെയൊന്ന് കാണാന്‍ വേണ്ടിയിട്ട്, എന്തിനാണ് അടിച്ച് തകര്‍ത്തതെന്ന് ചോദിക്കാന്‍ വേണ്ടിയിട്ടാണ്. വേറൊന്നുമില്ല. ഗാന്ധിജിയെന്ന് പറയുന്നത് ഞങ്ങള്‍ ന്യൂജനറേഷന്‍ ഭാഷയില്‍ ചങ്കാണ്. നാഥുറാം ഗോഡ്‌സേയെ നെഞ്ചിലേറ്റുന്നവര്‍ അല്ല ഞങ്ങള്‍.”