കാസർകോട്: യുവാവിനെ കുത്തി കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ ഉപേക്ഷിച്ചു. പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്‌മാന്റെ മകൻ അബൂബക്കർ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്. സിദ്ദീഖിന്റെ സഹോദരൻ മുഗുറോഡിലെ അൻവറിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് കുത്തേറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ദുബായിലേക്ക് ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.
സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് മുഗുവിലെ അൻസാരിയെയും പൈവളിഗെയിലെ ഒരുസംഘം കഴിഞ്ഞദിവസം തട്ടികൊണ്ടുപോയിരുന്നു. ഇതറിഞ്ഞാണ് സിദ്ദീഖിനെ നാട്ടിലെത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദീഖ് നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക് പോയി. തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിച്ചു.
മരിച്ചെന്ന് അറിഞ്ഞതോടെ ഇവർ കാറിൽ കടന്നുകളഞ്ഞു. പിന്നാലെ അൻവറിനെയും ആശുപത്രിയിലെത്തിച്ചു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അൻവറിനെ പിന്നീട് മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് അൺൻസാരിയെ കുറിച്ച് വിവരമില്ല. സിദ്ദീഖിന് ഭാര്യയും പെൺകുട്ടിയുമുണ്ട്.