പെരുമ്പാവൂർ: 20 വർഷം മുൻപു പിതാവിനുണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ സന്നദ്ധനായി മകൻ. അല്ലപ്ര ഇഞ്ചക്കുടി ഇ.എം.മുഹമ്മദ് ആണ് പിതാവ് മുഹമ്മദാലി (മമ്മാലി) പണം തിരികെ കൊടുക്കാനുള്ളവരെ തേടുന്നത്. കടം വാങ്ങിയ പണം മടക്കി കൊടുക്കാനുള്ളവരുടെ പേരും സ്ഥലവും അറിയാമെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദാലി.
2000–2003 കാലത്ത് കച്ചവടം നടത്തുമ്പോൾ, തൃശൂർ കൊരട്ടി ഭാഗത്തുള്ള ഹരിദാസുമായും പത്തനംതിട്ട തിരുവല്ലയിലെ കൊച്ച് എന്നയാളുമായും 85000, 65000 രൂപ വീതം ബാധ്യതയുണ്ടായി. മൂവരും പങ്കുകച്ചവടക്കാരായിരുന്നു. 2003ൽ മുഹമ്മദാലി മരിച്ചു. മുഹമ്മദാലി മരിക്കുന്നതിനു മുൻപു വരെ ഇരുവരും വീട്ടിലെത്തി പണം ചോദിക്കുമായിരുന്നു. അതിനു ശേഷം ഇവർ വന്നിട്ടില്ലെന്ന് മൂത്ത മകനായ മുഹമ്മദ് പറഞ്ഞു. ബാധ്യത തീർക്കാനുള്ള സാമ്പത്തിക ശേഷി അന്നു കുടുംബത്തിന് ഉണ്ടായിരുന്നില്ല.
2007ൽ മുഹമ്മദിന് ഗൾഫിൽ ജോലി ലഭിച്ചു. ബാധ്യത തീർക്കാൻ അന്നു മുതൽ ഹരിദാസിനും കൊച്ചിനും വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിതാവിനു വേണ്ടി മാതാവ് ഖദീജ ഹജിനു പോകാൻ ഒരുങ്ങുകയാണ്. അതിനു മുൻപു ബാധ്യതകൾ തീർക്കണം. ഇതിനായി കൊരട്ടി സ്വദേശിയെയും തിരുവല്ല സ്വദേശിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഹമ്മദ്. 81130 64614.