വിവാഹത്തലേന്ന് വരനെ കുത്തിക്കൊന്ന് പിതാവ്. ദക്ഷിണ ഡല്‍ഹി സ്വദേശിയായ 29-കാരൻ ഗൗരവ് സിംഘാലാണ് വിവാഹത്തിന് തലേദിവസം രാത്രി കൊല്ലപ്പെട്ടത്. പിതാവ് രംഗലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. എപ്പോഴും തന്നെ അപമാനിക്കാനാണ് മകൻ ശ്രമിച്ചിട്ടുള്ളതെന്നും തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിതാവ് മൊഴി നല്‍കി. ജിം ട്രെയിനറും ഉടമയുമാണ് കൊല്ലപ്പെട്ട ഗൗരവ്.
ഇയാളുടെ മുഖത്തും നെഞ്ചിലുമായി 15ഓളം തവണ കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ വച്ച് തന്നെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു പിറ്റേന്ന് നടക്കാനിരുന്നത്.
ആഘോഷത്തോടനുബന്ധിച്ച് നിരവധി അതിഥികള്‍ വീട്ടിലെത്തിയിരുന്നു. ഘോഷയാത്രയ്‌ക്ക് തൊട്ടുമുൻപ് മുതല്‍ ഗൗരവിനെ കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പിതാവ് ഒളിവില്‍ പോയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായി.