സിനിമ സംഘട്ടന സംവിധായകനായ അച്ഛൻ വീരു ദേവ്ഗണിനെ കുറിച്ച് തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍. ബോളിവുഡില്‍ ആക്ഷൻ വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുന്ന പ്രിയതാരം കൂടെയാണ് അജയ്. 13-ാം വയസില്‍ പഞ്ചാബിലെ വീട്ടില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് ബോംബെയിലേക്ക് കുടിയേറിയതാണ് വീരു ദേവ്ഗണ്‍.
പണമില്ലാതെ യാത്ര ചെയ്തതിന് പൊലീസ് അദ്ദേഹത്തെ ജയിലിലിട്ടിരുന്നതായും അജയ് ഓര്‍ത്തു പറഞ്ഞു. ജോലിയും കിടപ്പാടവും ഇല്ലാതെ തെരുവില്‍ അലഞ്ഞ നടന്ന വീരുവിന് ഒരാള്‍ ഒരു കിടപ്പാടം കൊടുത്തു. അതായിരുന്നു തുടക്കം. ദിവസവും തന്റെ കാര്‍ കഴുകി തരാമെങ്കില്‍ കാറിനകത്ത് കിടന്നോളൂ എന്ന ഒരാളുടെ വാക്കാണ് താത്കാലിക കിടപ്പാടം കൊടുത്തത്.
കാര്‍പ്പെന്റര്‍ ജോലികള്‍ ചെയ്തു തുടങ്ങിയ വീരു ദേവ്ഗണ്‍ ഒരു ഗുണ്ട സംഘത്തിന്റെ തലവനായി. സിയോണ്‍-കോലിവാഡ പ്രദേശത്ത് അദ്ദേഹം അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവായിരുന്നു ആയിരുന്നു എന്ന അജയ് പറയുന്നു. അങ്ങനെയിരിക്കെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സിനിമ സംഘട്ടന സംവിധായകനായ രവി ഖന്ന ആ വഴി പോയതും വീരു ദേവ്ഗണിന്റെ തലവര തന്നെ മാറുന്നതും.
സംഘട്ടനം കണ്ട് കാര്‍ നിര്‍ത്തിയ രവി ഖന്ന വീരു ദേവ്ഗണിനെ വിളിച്ച് തൊട്ടടുത്ത ദിവസം തന്നെ നേരില്‍ കാണാൻ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത് അച്ഛന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നെന്നും രവി ഖന്നയാണ് അച്ഛനെ സംഘട്ടന സംവിധായകനാക്കിയതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. വീരു ദേവ്‌ഗണ്‍ 200ലേറെ സിനിമകളുടെ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തു.
ക്രാന്തി, റാം തേരി ഗംഗാ മൈലി, മിസ്റ്റര്‍ നട്ട് വര്‍ലാല്‍ തുടങ്ങിയവ ആദ്ദേഹത്തിന്റെ സംഘട്ടന സംവിധാനത്തില്‍ പ്രധാനപ്പെട്ടതാണ്. 2019 മേയ് 27നായിരുന്നു വീരു ദേവ്ഗണിന്റെ അന്ത്യം.കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ പരിപാടിയിലാണ് അജയ് ദേവ്ഗണ്‍ അച്ഛനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചത്.