തന്റെ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്നു മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് പാര്‍ലര്‍ ഉടമയായ സ്ത്രീ യുവതിയെ തല്ലിച്ചതച്ചു.ഈ ദൃശ്യങ്ങളാണ് വാർത്തയോടൊപ്പം ചേർത്തിട്ടുള്ളത്. പാര്‍ലറിന് മുന്നില്‍ നിന്നും ഫോണ്‍ ചെയ്യുന്നത് വിലക്കിയ പാര്‍ലര്‍ ഉടമ യുവതിയെ അവരുടെ ഏഴ് വയസ്സുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുക ആയിരുന്നു. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭന(33)യാണ് മര്‍ദ്ദനത്തിന് ഇരയായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ശാസ്തമംഗലത്തെ ബ്യൂട്ടി പാര്‍ലറിന് മുന്‍പിലാണ് സംഭവം. കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാര്‍ലറിനു മുന്‍പില്‍ നിന്നു മൊബൈല്‍ ഫോണില്‍ സംസാരിച്ചു. പാര്‍ലറിന്റെ മുന്‍പില്‍ നിന്നു ഫോണില്‍ സംസാരിക്കുന്നത് ഉടമയായ സ്ത്രീ വിലക്കി. ഇതു ചോദ്യം ചെയ്ത ശോഭനയെ ഉടമ കരണത്തടിച്ചു വീഴ്‌ത്തി. ഇതുകണ്ട മകള്‍ നിലവിളിച്ചിട്ടും പാര്‍ലര്‍ ഉടമയായ സ്ത്രീ അടി നിര്‍ത്തിയില്ല. ചെരിപ്പുകൊണ്ടും അടിച്ചു.
ഇതുകണ്ട് ദൃശ്യം പകര്‍ത്തിയ ആളെ പാര്‍ലര്‍ ഉടമയ്‌ക്കൊപ്പം വന്ന യുവാവ് കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മര്‍ദിച്ച സ്ത്രീ ശ്രമിച്ചെന്നും ഇവരുടെ പേര് മീന എന്നാണെന്നും ശോഭന പറഞ്ഞു. ശോഭനയുടെ പരാതിയില്‍ ആദ്യം ഉഴപ്പിയ മ്യൂസിയം പൊലീസ്, മൊബൈല്‍ ക്യാമറാ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനൊടുവില്‍ കേസ് എടുത്തു . കഠിനമായ ദേഹോപദ്രവത്തിനാണ് കേസ്. എന്നാല്‍ പാര്‍ലര്‍ ഉടമയുടെ പേര് എഫ്‌ഐആറില്‍ ചേര്‍ക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ല.