കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് സഭ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഞങ്ങള്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു സമയത്ത് ഏതെങ്കിലും ഒരു യുഡിഎഫ് നേതാവ് സഭയുടെ സ്ഥാനാര്‍ത്ഥിയെയാണ് എല്‍ഡിഎഫ് കെട്ടിയിറക്കിയത് എന്ന് പറഞ്ഞോ? മാധ്യമ പ്രവര്‍ത്തകരാണ് ആദ്യം സ്ഥാനാര്‍ത്ഥിയോട് ചോദിക്കുന്നത്. അപ്പോള്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് പറഞ്ഞത് താന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന്.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സിപിഎം നേതാക്കള്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. എറണാകുളം ജില്ലാ സെക്രട്ടറിയും ഈ ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് ഈ അവസ്ഥയില്‍ സിപിഎമ്മിനെ എത്തിച്ചത്. അവര്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു. ആ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ സിപിഎം സൈബറിടങ്ങളില്‍ പ്രചാരണം ചെയ്തു. പോസ്റ്ററടിച്ചു കൊടുത്തു. അതിനു ശേഷം മതിലെഴുതി. പിന്നീട് അവര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാ​ഗമായി സിപിഎം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ എടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു വേറെയൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടു വന്നു.’

‘ഈയൊരു സ്ഥാനാര്‍ത്ഥിയുമായുള്ള ചര്‍ച്ച മന്ത്രി നേരത്തെ നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. മന്ത്രി പുറത്തുനിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഈ രണ്ട് സ്ഥാനാര്‍ത്ഥികളെ കൊണ്ടു വന്നതിലുള്ള തര്‍ക്കം ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കണ്ട.’

‘സഭയെ ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്. സഭയുടെ ഒരു സ്ഥാപനത്തെ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ​ദുരുപയോ​ഗം ചെയ്തത് ആരാണ്. സിപിഎമ്മാണ്. സഭയുടെ സ്ഥാപനത്തെ, അതിന്റെ പശ്ചാത്തലത്തില്‍ സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പിന്റെ മുന്നില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പത്രസമ്മേളനം നടത്തിയത് ആരാ. എന്തിനു വേണ്ടിയിട്ടാണ് അവിടെ നടത്തിയത്. സിപിഎമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും അവരുടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്ഥാന കമ്മിറ്റി ഓഫീസിലും അല്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ. വൈദികനായ ഡയറക്ടറേയും കൂടെയിരുത്തി പത്രസമ്മേളനം നടത്തിയ മന്ത്രിയാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത്. ഞങ്ങളല്ല.’

‘മന്ത്രി പി രാജീവാണ് മനപ്പൂര്‍വം ഈ സ്ഥാനാര്‍ത്ഥി സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിതീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്ഫോമിനെ ദുരുപയോ​ഗം ചെയ്തത്. അപ്പോഴാണ് സഭയിലെ ഒരു വിഭാ​ഗം അതിനെതിരായി നിലപാടെടുക്കുകയും ഇത് സഭയുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന നിലപാടിലേക്ക് വന്നത്. ഞങ്ങള്‍ അതിലൊന്നും കക്ഷിപിടിച്ചിട്ടില്ല.’

‘ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബാ​ഹ്യമായ സമ്മര്‍ദ്ദമുണ്ടെന്നാണ് ഞങ്ങള്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം പിസി ജോര്‍ജ് പറഞ്ഞു ഈ സ്ഥാനാര്‍ത്ഥി എന്റെ സ്വന്തം പയ്യനാണ്. എന്നെ കണ്ട് കെട്ടിപ്പിടിച്ച്‌ ഉമ്മ വച്ചിട്ടാണ് എറണാകുളത്തേക്ക് പോയത് സ്ഥാനാര്‍ത്ഥിയാകാന്‍. വാ തുറന്നാല്‍ വിഷം മാത്രം വമിയ്ക്കുന്ന, തുപ്പുന്ന പിസി ജോര്‍ജിനെ കെട്ടിപ്പിടിച്ച്‌ ഉമ്മ വച്ച്‌ വരുന്ന ആളെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കുന്നത്. അതാണ് ഞങ്ങളുടെ ചോ​ദ്യം.’

‘പിണറായി വിജയന്‍ ഇല്ലെങ്കില്‍ കേരളത്തിലെ സിപിഎം വലിയ പൂജ്യമാണെന്ന് മനസിലായി. എന്തൊക്കെയാണ് ഇവര്‍ ഇവിടെ കാട്ടിക്കൂട്ടുന്നത്. നേതൃത്വപരമായ ഒരു കഴിവുകളും കാണിക്കാതെ ഇവര്‍ പ്രീണനം കൊണ്ടു നടക്കുകയാണ്. അവര്‍ തന്നെ വഷളായി. അവര്‍ വെളുക്കാന്‍ തേച്ചത് അവര്‍ക്ക് തന്നെ പാണ്ടായി മാറിയതിന് ഞങ്ങളെ പറഞ്ഞിട്ടെന്താണ് കാര്യം’- വിഡി സതീശന്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക