കൊച്ചി: മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മഹാരാജാസ് കോളേജ് വിവാദത്തിന് പിന്നാലെ പരീക്ഷകള്‍ റദ്ദാക്കി.സംഭവം വിവാദമായതോടെ ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷ പ്രിന്‍സിപ്പല്‍ റദ്ദാക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ നടക്കുന്നത് സമയത്ത് കറന്റ് പോയി.വൈദ്യുതി മുടക്കത്തിന് പ്രതിവിധിയായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. ഇതോടെയാണ് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്.
കേരളത്തിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പരീക്ഷാഹാളിൽ മൊബൈൽ ഫോൺ പ്രവേശിപ്പിക്കുന്നതിന് കർശന വിലക്കുണ്ട്. അതുകൊണ്ടുതന്നെ പരീക്ഷാഹാളിൽ വെളിച്ചത്തിനുവേണ്ടി ആണെങ്കിൽ പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. സംഭവം വിവാദമായതോടെയാണ് പരീക്ഷകൾ റദ്ദാക്കിയത്. എന്നാൽ മറ്റു കോളേജുകളിലെ പരീക്ഷ ഇത് ബാധിക്കില്ല കാരണം മഹാരാജാസ് ഒരു സ്വയംഭരണ കോളേജ് ആണ്. എം.ജി സര്‍വകലാശാലയ്‌ക്ക് കീഴിലെ സ്വയംഭരണ കോളേജാണ് മഹാരാജാസ്.