നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. വെന്‍റിലേറ്റര്‍ സഹായം നീക്കിയതായും അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അനില്‍ എസ് ആര്‍ ആണ് ബുള്ളറ്റിന്‍ പുറത്തിറക്കിയിരിക്കുന്നത്.
മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. സർജറിക്ക് പിന്നാലെ അണുബാധ രൂക്ഷമായ പഴയ അദ്ദേഹത്തെ വീണ്ടും വെൻറിലേറ്റർ പ്രവേശിപ്പിച്ചിരുന്നത്.
ശ്രീനിവാസന്റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
“ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്. കൂടുതല്‍ ആയിപ്പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല”, മനോജ് രാംസിംഗിന്‍റെ ഈ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ലൂയിസ് എന്ന ചിത്രമാണ് ശ്രീനിവസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ഷാബു ഉസ്മാന്‍ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസന്‍ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമണ്‍, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ‘ലൂയിസി’ന്‍്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തന്‍ അനുഭവമായിരിക്കും നല്‍കുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.