തൊഴിലാളി അവകാശങ്ങള്‍ക്ക് വേണ്ടി ദ്വിദിന ദേശീയ പണിമുടക്ക് നടത്തുകയാണ് തൊഴിലാളി സംഘടനകള്‍. കേരളത്തില്‍ ഒഴികെ മറ്റു ദേശങ്ങളില്‍ വലിയ രീതിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞിട്ടില്ല.ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ തന്നെ സംഘടനകള്‍ ഭീഷണിപ്പെടുത്തിയും അതിക്രമങ്ങള്‍ കാട്ടിയുമാണ് സമരം വിജയിപ്പിച്ചെടുക്കുന്നത്. പണിമുടക്ക് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയും അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ബംഗളൂരുവില്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തത് ഇരട്ടത്താപ്പല്ലെയെന്നു വിമര്‍ശനം.

രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ ജാള്യത തീര്‍ക്കാനാണോ ഈ സമരം എന്നും പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകര്‍ക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാള്‍ അടപ്പിക്കാന്‍ പോയില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്ദീപ് വാര്യരുടെ കുറിപ്പ് പൂര്‍ണ്ണ രൂപം

ജീവനക്കാര്‍ പണിക്കെത്തിയിരുന്നു . പക്ഷേ പണിമുടക്ക് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കെ എസ്‌ ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി വച്ചു . സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സ്പോണ്‍സര്‍ ചെയ്തിട്ടു പോലും പണിമുടക്ക് ആഹ്വാനം നടപ്പിലാക്കാന്‍ സഖാക്കള്‍ക്ക് നാട്ടുകാരെ അക്രമിക്കേണ്ടി വന്നു . കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമരമായിട്ട് പോലും സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതിലും 90 ശതമാനമാണ് ഹാജര്‍ നില .

കേരളമൊഴിച്ച്‌ മറ്റൊരു സംസ്ഥാനങ്ങളിലും അഖിലേന്ത്യ പണിമുടക്ക് ഒരു ചലനവും ഉണ്ടാക്കിയില്ല . ഈ കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തോട് കേരളത്തിലെ ജനങ്ങള്‍ പോലും ഐക്യപ്പെട്ടില്ല എന്നാണ് ഇന്നലെ ഉണ്ടായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് .

രാജ്യത്തെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന വികസനോന്മുഖ പരിഷ്കരണങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് . എന്നിട്ടും അനവസരത്തില്‍ എന്തിനാണ് രാജ്യത്തൊരു പണിമുടക്കിന് ആഹ്വാനം നല്‍കിയത് ? രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ ജാള്യത തീര്‍ക്കാനാണോ ഈ സമരം ?

കേരളത്തിലാവട്ടെ ജനങ്ങളെ ഗുണ്ടായിസം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് തൊഴിലെടുക്കുന്നതില്‍ നിന്നും പലയിടത്തും തടഞ്ഞത് . പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകര്‍ക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാള്‍ അടപ്പിക്കാന്‍ പോയില്ല . റിലയന്‍സ് മാളും പ്രവര്‍ത്തിച്ചു . യൂസഫ് അലിക്കും അംബാനിക്കും കച്ചവടം നടത്താം , പാവപ്പെട്ട ചെറുകിട വ്യാപാരികള്‍ കടയടച്ച്‌ കൊള്ളണം . ഇതെന്ത് നീതി ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ഇന്നലെ ബംഗളൂരുവില്‍ തുറന്ന് പ്രവര്‍ത്തിച്ചു . ഇതൊക്കെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌ ?

എന്നാല്‍ കേരളവും മാറുകയാണ് . സാധാരണക്കാരായ ജനങ്ങള്‍ തന്നെ സമര ഗുണ്ടകള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതും നാം കണ്ടു . ബിജെപിക്കെതിരായി രാജ്യവ്യാപക പ്രക്ഷോഭം ആഹ്വാനം ചെയ്തിട്ട് കേരളത്തില്‍ പോലും അത് വിജയിപ്പിക്കാന്‍ കഴിയാത്തവര്‍ , ജനങ്ങളെ അണി നിരത്താന്‍ കഴിയാതെ പോയവര്‍ .. ജനങ്ങള്‍ നിങ്ങളുടെ നറേറ്റിവ് അന്ധമായി വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു എന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നല്ലത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക