ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം ആണ് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ആണ് പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ. 11900 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സർക്കാർ സഹായം എത്തിക്കുന്നത്. പദ്ധതി നിർവഹണത്തിനായി 1200 കോടി രൂപയാണ് തെലുങ്കാന സർക്കാർ നീക്കിവച്ചിരിക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 119 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി നൂറു ഗുണഭോക്ത കുടുംബങ്ങളെ കണ്ടെത്തും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ദളിത് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
ദളിത് ഉന്നമനത്തിനായി രാജ്യത്ത് നടക്കുന്ന ഏറ്റവും ബൃഹത്തായ പദ്ധതിയാണിത് എന്ന് ചന്ദ്രശേഖരറാവു അവകാശപ്പെട്ടു. ദളിത് വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കാർഷിക വിദ്യാഭ്യാസ മേഖലകളിൽ ഈ പദ്ധതി വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ചന്ദ്രശേഖരറാവു വിശ്വസിക്കുന്നു.