പ്രതിപക്ഷ നേതാവിനെ കാണാന്‍ ഗ്രൂപ്പിനതീതമായി ഇന്നലെ എട്ടോളം നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ നേരത്ത് കെ സുധാകരനുമായി അടുപ്പമുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു സാധാകൃഷ്ണനും കെ സുധാകരന്റെ സെക്രട്ടറിയും കന്റോണ്‍മെന്റ് വെസ്റ്റ് ഹൗസിലെത്തിയതിനെയാണ് ഗ്രൂപ്പ് യോഗത്തിനെതിരെ റെയ്ഡ് എന്ന നിലയില്‍ വ്യാജവാര്‍ത്തയാക്കി ഇന്ന് പുറത്തു വന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ രാധാകൃഷ്ണനും സുധാകരന്റെ സെക്രട്ടറി വിപിന്‍ മോഹനും പ്രതിപക്ഷ നേതാവിനെ കാണാനെത്തിയതായിരുന്നു.
ഇതേ സമയത്ത് തിരുവനന്തപുരം ഡിസിസി പ്രസിഡന്റും എഗൂപ്പ് നേതാവുമായ പാലോട് രവി, ഐഗ്രൂപ്പ് നേതാക്കളായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍, എ വിഭാഗം നേതാക്കളായ വര്‍ക്കല കഹാര്‍, എം.എ വാഹിദ്, യൂജിന്‍ തോമസ്, ഐ ഗ്രൂപ്പ് നേതാവ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരൊക്കെയായിരുന്നു കന്റോണ്‍മെന്റ് ഹൗസിലുണ്ടായിരുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാലാല്‍ നേതാക്കള്‍ക്ക് രാത്രി വൈകിയാണ് പ്രതിപക്ഷ നേതാവിനെ കാണാന്‍ അവസരം ലഭിച്ചത്. എന്തായാലും എ,ഐ ഗ്രൂപ്പുകളുമായി നിലവിലും അടുത്ത ബന്ധം സൂക്ഷിക്കുന്നവര്‍ തന്നെയായിരുന്നു ഇവരില്‍ പലരുമെന്ന് വ്യക്തം. അതിനെയാണ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ ഗ്രൂപ്പുയോഗം കൂടിയെന്ന നിലയില്‍ വാര്‍ത്തയാക്കിയത്. സമാനമായ രീതിയിൽ കഴിഞ്ഞദിവസം ഉമ്മൻചാണ്ടി പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പ് യോഗം വിളിച്ചു എന്നും വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എംഎൽഎ ഫണ്ട് വിനിയോഗവും ആയി ബന്ധപ്പെട്ട് ചേർന്ന യോഗത്തെ യാണ് ഗ്രൂപ്പ് യോഗം ആയി ചിത്രീകരിക്കാൻ ശ്രമിച്ചത്.
വാര്‍ത്തയുടെ നിജസ്ഥിതി മനസിലായതോടെ ഞങ്ങൾ ഇത്തരത്തിൽ പ്രസിദ്ധീകരിച്ച വാർത്ത പിൻവലിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡൻറ് കെ സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള ഐക്യം തകർക്കുവാനുള്ള ശ്രമങ്ങളാണ് വാർത്തയ്ക്ക് പിന്നിൽ എന്ന് സംശയിക്കുന്നു. ഏതായാലും കൃത്യമായ പരിശോധനയില്ലാതെ ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത് ജാഗ്രത കുറവായി തന്നെ ഈ മാധ്യമം കാണുകയാണ്. ഇതുമൂലം ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള സദുദ്ദേശത്തോടു കൂടിയാണ് ഈ തിരുത്ത് വാർത്ത ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.