പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാവും സ്ഥാനാർത്ഥി എന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ ഉമ്മൻചാണ്ടിയുടെ മക്കളിൽ ആരാണ് സ്ഥാനാർത്ഥി എന്നതിനെ ചൊല്ലി മാധ്യമങ്ങളിൽ നിരവധി വാർത്തകൾ വന്നിരുന്നു. മകൻ ചാണ്ടിയും ഉമ്മനും ഇളയ മകൾ അച്ചു ഉമ്മനും തമ്മിൽ ഈ കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്നുവരെ ചിലർ വ്യാഖ്യാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കം നിലൽക്കുന്നുണ്ടെന്നായിരുന്നു ചില പ്രചാരണങ്ങൾ നടന്നത്.
എന്നാൽ ഇപ്പോൾ നിലപാടുകളിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് മകൾ അച്ചു ഉമ്മൻ. തൻറെ പേരിന് ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും, താൻ മത്സര രംഗത്തേക്ക് ഇല്ല എന്നും അച്ചു ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നു. ഒരു പടി കൂടി കടന്ന് അപ്പ കഴിഞ്ഞാൽ പിന്നെ കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയാണെന്നും അച്ചു വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാണ് സ്ഥാനാർത്ഥി ഉണ്ടാകുന്നത് എന്ന് കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിൽ ആദ്യം ചർച്ച നടക്കട്ടെ എന്ന നിലപാടാണ് സുധാകരൻ കൈക്കൊണ്ടത്. കുടുംബാംഗങ്ങളുടെ അഭിപ്രായം കൂടി കേട്ട് പാർട്ടി അന്തിമ തീരുമാനം എടുക്കും എന്ന രീതിയിലാണ് സുധാകരന്റെ പ്രതികരണം വന്നിരുന്നത്. ഇത് പ്രകാരം കുടുംബത്തിൽ ചർച്ച നടന്നിട്ടാവും അച്ചു ഉമ്മൻ നിലപാട് വ്യക്തമാക്കിയത് എന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.