കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ നവീകരണത്തിനായി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്ന വൻ സാമ്ബത്തിക ബാദ്ധ്യത ജനങ്ങളുടെ ചുമലിലാവും. ഇതിനു പുറമേ, സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാത്തുകയില്‍ 4000 കോടി രൂപ കേന്ദ്രം വെട്ടിക്കുറയ്ക്കും. സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാവും.
യൂണിയനുകളുടെ എതിര്‍പ്പാണ് ഉപേക്ഷിക്കാനുള്ള മുഖ്യകാരണം.ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെമ്ബാടും നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ ഉപേക്ഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നിര്‍ദേശം നല്‍കിയത്.
വൈദ്യുതി വിതരണ നവീകരണത്തിന് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ സ്കീം- ആര്‍.ഡി.എസ്.എസ്) 60 ശതമാനം ധനസഹായത്തോടെ കേന്ദ്രം അനുവദിച്ച 12131കോടി രൂപ കിട്ടാതാവും. ഇതു പ്രതീക്ഷിച്ച് കെ.എസ്.ഇ.ബി തുടങ്ങിവച്ച നവീകരണ പ്രവൃത്തികള്‍ മുടങ്ങും. അല്ലെങ്കില്‍ തുക സ്വയം കണ്ടെത്തണം.ഇതിന്റെ രണ്ടാം ഘട്ടമായി കെ.എസ്.ഇ.ബി ആവശ്യപ്പെട്ട 13126 കോടി രൂപയ്ക്കും അര്‍ഹതയില്ലാതാവും.
സ്മാര്‍ട്ട്മീറ്റര്‍ ഉടനടി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സി.പി.എം.പോളിറ്റ് ബ്യൂറോ രണ്ടാഴ്ച മുമ്ബ് നിര്‍ദ്ദേശിച്ചിരുന്നു. സ്മാര്‍ട്ട് മീറ്റര്‍ വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്നും പൊതുജനങ്ങള്‍ക്ക് അധികസാമ്ബത്തികബാദ്ധ്യത വരുത്തുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ആര്‍.ഡി.എസ്.എസിനോട് എതിര്‍പ്പില്ലെങ്കിലും സ്മാര്‍ട്ട്മീറ്റര്‍ ഒഴിവാക്കി ഇത് നടപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അറിഞ്ഞാണ് അതും ഉപേക്ഷിക്കുന്നത്.
സ്മാര്‍ട്ട് മീറ്റർ: ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്‌ട്രോ-മെക്കാനിക്കല്‍ മീറ്ററിന് പകരം, മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് ചാര്‍ജ്ജ് ചെയ്യുന്നതുപോലെ കെ.എസ്.ഇ.ബി.ഓഫീസിലിരുന്ന് വൈദ്യുതി ചാര്‍ജ്ജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റല്‍ മീറ്ററിംഗ് ഉപകരണമാണ് സ്മാര്‍ട്ട് മീറ്റര്‍. സംസ്ഥാനത്ത് 37ലക്ഷം ഉപഭോക്താക്കള്‍ക്ക് ഒന്നാം ഘട്ടമായി നല്‍കാൻ തീരുമാനിച്ചിരുന്നു.
യൂണിയനുകളുടെ വാദം: സ്വകാര്യകമ്ബനി മുഴുവൻ തുകയും മുടക്കി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുകയും വൈദ്യുതി നിരക്കായി ഉപഭോക്താക്കളില്‍ തിരിച്ച് പണം ഈടാക്കുകയും ചെയ്യുന്ന ടോട്ടക്സ് മാതൃക സ്വീകാര്യമല്ലെന്ന് സംഘടനകള്‍. സി-ഡാക് പോലുളള പൊതുമേഖലാസ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് മീറ്റര്‍ നിര്‍മ്മിച്ച് കെ.എസ്.ഇ.ബി.തന്നെ നടപ്പാക്കണമെന്ന് വാദം. ഇത് അപ്രായോഗികമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. സി-ഡാക്കിന് ഇതിനുള്ള സാങ്കേതികവിദ്യ അറിയില്ല. അവരും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും. സാമ്ബത്തിക ഭാരം താങ്ങാൻ കെ.എസ്.ഇ.ബിക്ക് കഴിയില്ല.
എന്താണ് കേരളം നഷ്ടപ്പെടുത്തിയ ആര്‍.ഡി.എസ്.എസ്?
1. ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുക, ഊര്‍ജ്ജ മേഖലയില്‍ സാമ്ബത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയാണ് ലക്ഷ്യം.
2. വിതരണ മേഖലയിലെ നഷ്ടം കുറയ്ക്കാൻ 681.81കിലോമീറ്റര്‍ വരുന്ന പഴയ 33കെ.വി ലൈനുകളും 3084.73കിലോമീറ്റര്‍ 11കെ.വി.ലൈനുകളും 9932.48 കിലോമീറ്റര്‍ പഴയ എല്‍.ടി.ലൈനുകളും പുതിയ കവചിതകണ്ടക്ടറുകള്‍ ഉപയോഗിച്ച് മാറ്റാൻ പദ്ധതി.
3. 486.77കിലോമീറ്റര്‍ എല്‍.റ്റി.സിംഗിള്‍ ഫേസ് ലൈനുകള്‍ എ.ബി.സി.കണ്ടക്ടര്‍ ഉപയോഗിച്ച് ത്രീ ഫേസ് ആക്കാനും 881 പുതിയ ട്രാൻസ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതി.
4. 504 ട്രാൻസ്‌ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, 418പഴയട്രാൻസ്‌ഫോര്‍മറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും 553കിലോമീറ്റര്‍ ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതി.