സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നാടിനെ ഞെട്ടിച്ച് അരുംകൊല . പാലക്കാട് സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. രാത്രി 9.15 ഓടെ സാധനങ്ങൾ വാങ്ങാൻ കടയിൽ നിൽക്കുന്നതിനിടെയാണ് നാലംഗസംഘം ഇദ്ദേഹത്തെ വെട്ടിയത്.
ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം, കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്ന് ആരോപണമുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ കുന്നങ്ങാട് ജങ്ഷനിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഷാജഹാനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എ.പ്രഭാകരൻ എംഎൽഎ ജില്ലാ ആശുപത്രിയും സംഭവ സ്ഥലവും സന്ദർശിച്ചു.
നേരത്തെ മലമ്ബുഴ ആറുച്ചാമി വധക്കേസിൽ പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുളളവരാണെന്നാണ് പോലീസിന്റെ നിഗമനം. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.