കോട്ടയം: മോഷണക്കേസില്‍ അറസ്റ്റു ചെയ്യാന്‍ എത്തിയ പൊലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്നു മര്‍ദിച്ചു. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്ബില്‍ ബിജുവും (50), ഭാര്യ മഞ്ജുവും (46) അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ പണം തട്ടിയെടു കേസില്‍ ബിജുവിനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിന് ഇരയായത്. മര്‍ദനത്തില്‍ പരുക്കേറ്റ കറുകച്ചാല്‍ സ്റ്റേഷനിലെ 3 പൊലീസുകാര്‍ ചികിത്സയിലാണ്.

ഓട്ടോഡ്രൈവറെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച്‌ മോഷണം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കങ്ങഴ മുണ്ടത്താനത്ത് ഓട്ടോഡ്രൈവറെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച ശേഷം പണമടങ്ങിയ പഴ്സ് തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. മുണ്ടത്താനം പൂതുക്കുഴിയില്‍ പ്രസാദാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 8.30ന് മുണ്ടത്താനത്തിനു സമീപമായിരുന്നു സംഭവം.

മുണ്ടത്താനത്തു നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റില്‍ നിന്ന് 5,000 രൂപയടങ്ങിയ പഴ്സ് തട്ടിയെടുക്കുകയുമായിരുന്നു. കാലിനു പരുക്കേറ്റ പ്രസാദ് വിവരം കറുകച്ചാല്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ച ശേഷം പാമ്ബാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പട്ടികക്കഷ്ണവുമായെത്തി ആക്രമിച്ചത് മഞ്ജു

രാത്രി 9.30ന് കറുകച്ചാല്‍ പൊലീസ് ബിജുവിന്റെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച ബിജുവിനെ തടയുന്നതിനിടയില്‍ സിപിഒ വിനീത്.ആര്‍.നായരുടെ കയ്യില്‍ ബിജു കടിച്ചു. മറ്റുള്ള പൊലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കിയെങ്കിലും പട്ടികക്കഷ്ണവുമായെത്തിയ മഞ്ജു, സിപിഒമാരായ പി.ടി.ബിജുലാല്‍, ബിബിന്‍ ബാലചന്ദ്രന്‍ എന്നിവരെ ആക്രമിച്ചു.

വീണ്ടും കടന്നുകളയാന്‍ ശ്രമിച്ച ബിജുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനു മഞ്ജുവിനെതിരെ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ചു പണം തട്ടിയതിനു ബിജുവിനെതിരെ കറുകച്ചാല്‍ പൊലീസും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക